തിരുവനന്തപുരം: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ സ്വദേശങ്ങളിലെത്തിക്കാനും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സഹായം ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജാർഖണ്ഡ് സ്വദേശിയായ അൻമോൽ റായ്, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്. അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതേസമയം, അഞ്ച് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായി ഫയർഫോഴ്‌സ്, എൻഡിആർഎഫ്, മറ്റ് രക്ഷാസേനകൾ എന്നിവയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന ആശങ്ക നിലനിൽക്കുകയാണ്. കാണാതായവർക്കായുള്ള തിരച്ചിൽ ദുഷ്കര സാഹചര്യങ്ങൾക്കിടയിലും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ചും പ്രദേശത്തെ ദുരന്തസാധ്യതകളെക്കുറിച്ചും സാങ്കേതിക, നിയമപര തലങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തസ്ഥലത്തിന് മുകളിലായി മറ്റൊരു ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടോയെന്ന പ്രാഥമിക റിപ്പോർട്ടുകളും പരിശോധിക്കും. അപകടസാധ്യതകൾ പൂർണമായി വിലയിരുത്തിയ ശേഷമേ നിലവിൽ നിർത്തിവച്ചിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട്–കള്ളാടി തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന സ്ഥലത്തായിരുന്നു അപകടം. മീനാക്ഷി പാലത്തിന് സമീപമുള്ള കുന്നിൻഭാഗം ഇടിഞ്ഞുവീണ് നിർമാണ മേഖലയിലേക്ക് പതിക്കുകയായിരുന്നു. തൊഴിലാളികളുമായി എത്തിയ രണ്ട് ബസുകൾ മണ്ണിനടിയിൽപ്പെടുകയും തുരങ്കപാതയ്ക്കായി നിർമിച്ചിരുന്ന കോൺക്രീറ്റ് സംരക്ഷണഭിത്തി തകർന്നു വീഴുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ലഭിച്ച അതിശക്തമായ മഴയാണ് മണ്ണിടിച്ചിലിന് പ്രധാന കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ദുരന്തത്തിന്റെ വ്യാപ്തിയും നിർമാണ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങളും അന്വേഷണത്തിന്റെ ഭാഗമായി വിശദമായി പരിശോധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
