BREAKING NEWS


ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി സുരേഷ് മരിച്ച നിലയിൽ

By Nagaram Network
COrOva6c CaptureD

തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സുരേഷ്നെ തമിഴ്നാട്ടിലെ ചിദംബരത്ത് മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയതായാണ് വിവരം. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സുരേഷ് ഉപയോഗിച്ച കാർ ബാലരാമപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ട്രെയിനിൽ കയറി തമിഴ്നാട്ടിലേക്ക് കടന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. അന്വേഷണത്തിനിടെ സുരേഷിന്റെ കൈവശമുണ്ടായിരുന്ന ഒരു മൊബൈൽ ഫോൺ കരമന ഭാഗത്താണ് അവസാനമായി ലൊക്കേഷൻ കാണിച്ചിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ കിള്ളിപ്പാലത്തെ ഒരു കടയിൽ സുരേഷ് ഫോൺ വിറ്റതായി പൊലീസ് കണ്ടെത്തി.

ഇതിനിടെ ചിദംബരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ട്രെയിൻ തട്ടി ഒരാൾ മരിച്ചെന്ന വിവരം റെയിൽവേ പൊലീസിന് ലഭിച്ചു. മൃതദേഹത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡും മൊബൈൽ ഫോണും പരിശോധിച്ചപ്പോഴാണ് അത് സുരേഷാണെന്ന് സംശയം ഉയർന്നത്. തുടർന്ന് ബന്ധുക്കൾക്ക് ചിത്രം കാണിച്ചതോടെ മരിച്ചത് സുരേഷ് തന്നെയാണെന്ന് സ്ഥിരീകരിച്ചു.

മരണത്തിന് പിന്നിൽ ആത്മഹത്യയാണോ അപകടമാണോ എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തിൽ തമിഴ്നാട് പൊലീസും കേരള പൊലീസും ചേർന്ന് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസമാണ് നാലാഞ്ചിറയിലെ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപമുള്ള വാടകവീട്ടിൽ താമസിച്ചിരുന്ന ഹസീന ബീവിയെ ഭർത്താവ് സുരേഷ് മക്കളുടെ മുന്നിൽവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നാലു മാസം മുമ്പാണ് ദമ്പതികൾ നാലാഞ്ചിറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. ഇരുവരും തമ്മിൽ നേരത്തേ കുടുംബവഴക്കുകൾ നിലനിന്നിരുന്നതായും വിവരമുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഹസീന വീട് വിട്ടുപോയിരുന്നു. ഇതിനെ തുടർന്ന് സുരേഷ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ദിവസങ്ങൾക്കകം മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത് കേസിൽ പുതിയ വഴിത്തിരിവായിരിക്കുകയാണ്. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *