കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ടി. വീണയുടെ പിണറായിയിലെ ഭൂമിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഇന്നലെ രാവിലെയായിരുന്നു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.

ഭൂമിയുടെ ആധാരരേഖകളുമായി എത്തിയ ഇഡി സംഘം വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിലാണ് പരിശോധന പൂർത്തിയാക്കിയത്. ടി. വീണയുടെ ഉടമസ്ഥതയിലുള്ള 80 സെന്റ് ഭൂമിയും വീടിന് സമീപത്തുള്ള മറ്റ് സ്ഥലങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചു.
പരിശോധനയ്ക്കിടെ ഭൂമിയുമായി ബന്ധപ്പെട്ട നികുതി രേഖകളും മറ്റ് വിവരങ്ങളും ഇഡി ശേഖരിച്ചതായാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ വിശദമായി പരിശോധിക്കാനാണ് നീക്കം.
മാസപ്പടി കേസിൽ ഇതിനകം രണ്ട് തവണ ടി. വീണയെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തേടി വീണ്ടും ചോദ്യം ചെയ്യൽ ഉണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണ് ഭൂമി പരിശോധന നടന്നത്.
ഇതിനുമുമ്പ് ടി. വീണയുടെ ബാങ്ക് ലോക്കറും ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട സ്വത്ത്, സാമ്പത്തിക രേഖകൾ, ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, മാസപ്പടി കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്നാണ് സൂചന. ഭൂമി പരിശോധനയിലൂടെ ലഭിച്ച വിവരങ്ങളും രേഖകളും തുടർ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
