ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ കൃഷിയിടത്തിൽ അടിമവേല നടത്തിയതായി പരാതി. ഒരു മലയാളിയുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പൊലീസ്, റവന്യൂ വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധനയിൽ രക്ഷപ്പെടുത്തി.

പുത്തിഗ സ്വദേശിയായ ഉദയനാണ് രക്ഷപ്പെടുത്തിയ മലയാളി. തൊഴിലാളികളിൽ ഒരാളുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
ഒരു വർഷത്തിലേറെയായി ശമ്പളം നൽകാതെ ജോലി ചെയ്യിപ്പിച്ചിരുന്നുവെന്ന് ഉദയൻ പറഞ്ഞു. ചിലർ മൂന്ന് മുതൽ നാല് വർഷം വരെ ഇവിടെ ജോലി ചെയ്തിട്ടും ശമ്പളം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
18 പേരും ഒരേ ഷെഡിലാണ് താമസിച്ചിരുന്നത്. രാവിലെ ഭക്ഷണം നൽകിയാൽ വൈകുന്നേരം മാത്രമേ വീണ്ടും ഭക്ഷണം ലഭിച്ചിരുന്നുള്ളൂ. മൊബൈൽ ഫോണുകൾ പിടിച്ചുവെച്ചതിനാൽ പുറത്തുള്ളവരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
പ്രതിദിനം രാവിലെ ഷെഡിൽ നിന്ന് തൊഴിലാളികളെ കൂട്ടിക്കൊണ്ടുപോയി രാത്രി എട്ട് മണിയോടെ തിരിച്ചെത്തിക്കുമായിരുന്നു. ആരോടും വിവരം പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും രക്ഷപ്പെടുത്തിയ തൊഴിലാളികൾ വെളിപ്പെടുത്തി.
