ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എൽപിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികമായി 40,000 കിലോലിറ്റർ മണ്ണെണ്ണ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഗ്യാസ് ക്ഷാമത്തെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി നേരിടുന്നതിനായാണ് ഈ നടപടി.

സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വാണിജ്യ എൽപിജി സിലിണ്ടറുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. എന്നാൽ ക്രൂഡ് ഓയിൽ വിതരണത്തിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും രാജ്യത്തെ ഏകദേശം ഒരു ലക്ഷം പെട്രോൾ പമ്പുകളിലും ഇന്ധന ക്ഷാമം ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം രാജ്യത്തെ ഗ്രാമമേഖലകളിൽ എൽപിജി ബുക്കിങ് ഇടവേള 45 ദിവസമായി ഉയർത്തി. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനാൽ ഇന്ധന ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടി. നഗര മേഖലകളിൽ എൽപിജി ബുക്കിങ് ഇടവേള 25 ദിവസം എന്ന നിലയിൽ തുടരും. പുതിയ തീരുമാനം ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.
വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറയുന്നതിനാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഹോട്ടലുകൾ പ്രവർത്തനം നിർത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞ ദിവസം മാത്രം ഏകദേശം 20 ശതമാനം ഹോട്ടലുകൾ അടച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
