തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽവേ ഉൾപ്പെടെ വമ്പൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

എയിംസ് യാഥാർഥ്യമാക്കുക, ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുക, പാവപ്പെട്ട കുടുംബങ്ങൾക്ക് രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുക തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ സർവീസ് ആരംഭിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
പാവപ്പെട്ട വനിതകൾക്ക് 2500 രൂപയുടെ പ്രതിമാസ ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡ്, ഓരോ വീട്ടിലും 20,000 ലിറ്റർ സൗജന്യ കുടിവെള്ളം എന്നിവയും വാഗ്ദാനം ചെയ്യുന്നു. ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കുമെന്നും ശബരിമല വിഷയത്തിൽ സിബിഐ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രകടനപത്രിക പ്രകാശനം ചെയ്തു. “ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം” എന്ന തലക്കെട്ടിലാണ് പ്രഖ്യാപനം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വി.വി. രാജേഷ്, സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
