കൊച്ചി: നടി അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കമ്മിഷണർ ആരെയും പറ്റിക്കുന്നില്ലെന്നും പരാതിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കേണ്ടത് പൊലീസാണെന്നും അദ്ദേഹം വ്യക്തമാക്കി.

അൻസിബയുടെ പരാതിയിൽ ആദ്യം പൊലീസ് അന്വേഷണം നടത്തിയപ്പോൾ ആരോപണത്തിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയതെന്നും പിന്നീട് കോടതി നിർദേശത്തെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം പുരോഗമിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പൊലീസിനെതിരെ ഉയരുന്ന പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി പുതിയ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. പരാതികൾ പരിഹരിച്ചതിന്റെ പ്രത്യേക പൊലീസ് ഓഡിറ്റും നടത്തും. സംസ്ഥാന പൊലീസ് സേനയുടെ പ്രവർത്തനം കൂടുതൽ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഓഗസ്റ്റ് 15 മുതൽ നവീകരിച്ച കേരള പൊലീസ് ആയിരിക്കും സംസ്ഥാനത്ത് പ്രവർത്തിക്കുക” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേരള പൊലീസിനെ കൂടുതൽ ജനസൗഹൃദമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളും നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 15നകം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയാക്കുകയും ഏകീകൃത നിറത്തിൽ പെയിന്റ് ചെയ്യുകയും ചെയ്യും.
പുതിയ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായി 64 സ്റ്റേഷനുകൾ ഒഴികെയുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും എസ്‌ഐമാർക്കായിരിക്കും സ്റ്റേഷൻ ചുമതല. ശേഷിക്കുന്ന 64 സ്റ്റേഷനുകളിൽ സി.ഐമാർ തന്നെ ചുമതല വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി നടപ്പാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ വലിയ വിജയമായിരുന്നുവെന്നും ചെന്നിത്തല അവകാശപ്പെട്ടു. ജൂലൈ 8 വരെ നടത്തിയ നടപടികളിൽ 6,632 പേരെ അറസ്റ്റ് ചെയ്തതായും 6,182 കേസുകൾ രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു. ഏകദേശം 35 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
ഡി.ജെ പാർട്ടികൾക്കെതിരെ സർക്കാർ നിലപാടില്ലെന്നും എന്നാൽ ലഹരി ഉപയോഗം കണ്ടെത്തുന്നിടത്ത് പൊലീസ് ശക്തമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റാർ ഹോട്ടലുകളിലോ ക്യാരവാനുകളിലോ ഉൾപ്പെടെ എവിടെയും ലഹരി ഉപയോഗം അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
