ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചയായതായി അദ്ദേഹം അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റിന്റെ ഫോൺ ലഭിച്ചതായും സംഘർഷവുമായി ബന്ധപ്പെട്ട് ഉപകാരപ്രദമായ ആശയങ്ങൾ പങ്കുവെച്ചതായും മോദി വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കാനും സംഘർഷം ലഘൂകരിക്കാനും ഇന്ത്യ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്ക് എല്ലാവർക്കും സുരക്ഷിതമായി തുറന്നുകിടക്കേണ്ടത് ലോകത്തിന് അത്യാവശ്യമാണെന്നും സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ സജീവമായി ഇടപെടുമെന്നും മോദി കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ നിർണായക ചർച്ചകൾ നടക്കുന്നതായി ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഈ ഫോൺസംഭാഷണ വിവരം പുറത്തുവന്നത്. ഇന്ത്യയിലെ അമേരിക്കൻ പ്രതിനിധിയും ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയിരുന്നു.
