ന്യൂഡൽഹി: യുഎസ് – ഇസ്രയേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഊർജപ്രതിസന്ധി രൂക്ഷമാകുന്നതിനാൽ ടിക്കറ്റ് തുകയ്‌ക്കൊപ്പം ഇന്ധന സർചാർജും ഈടാക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും.വ്യാഴാഴ്ച പുലർച്ചെ ഒരു മണി മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് പുതിയ നിരക്ക് ബാധകമാകും. ആഭ്യന്തര സർവീസുകളിൽ ടിക്കറ്റ് നിരക്കിനൊപ്പം 399 രൂപ അധികമായി ഈടാക്കും. മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക്ക് രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കും ഈ നിരക്ക് ബാധകമാണ്.

ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് 10 ഡോളർ അധിക സർചാർജ് ഈടാക്കും. മാർച്ച് 18 മുതൽ Europe, North America, Australia എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്കും ഇന്ധന സർചാർജ് നടപ്പിലാകും. യൂറോപ്പിലേക്ക് 25 ഡോളർ, നോർത്ത് അമേരിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കും 50 ഡോളർ വീതമാണ് അധിക ചാർജ്.
കൂടാതെ Southeast Asiaയിലേക്കുള്ള യാത്രയ്ക്ക് 20 ഡോളർ, Africa- യിലേക്കുള്ള സർവീസുകൾക്ക് 30 ഡോളർ ഇന്ധന സർചാർജ് ഈടാക്കും. എന്നാൽ ഹോങ്കോങ്ങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് സർചാർജ് പ്രഖ്യാപിച്ചിട്ടില്ല.
ഏവിയേഷൻ ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. വിമാനക്കമ്പനികളുടെ മൊത്തച്ചെലവിൽ ഏകദേശം 40 ശതമാനം ഏവിയേഷൻ ഇന്ധനത്തിനാണ് ചെലവാകുന്നതെന്ന് കമ്പനികൾ വ്യക്തമാക്കി. സർചാർജ് ഏർപ്പെടുത്താത്ത പക്ഷം ചില സർവീസുകൾ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും അവർ പറഞ്ഞു.
നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് പുതിയ സർചാർജ് ബാധകമാകില്ല. എന്നാൽ ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യുകയോ യാത്ര തീയതി മാറ്റുകയോ ചെയ്താൽ അധികചാർജ് നൽകേണ്ടിവരും. മറ്റ് വിമാനക്കമ്പനികളും ഉടൻ ഇന്ധന സർചാർജ് പ്രഖ്യാപിക്കാനിടയുണ്ടെന്നാണ് സൂചന.
Related posts:
- രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിൽ; സാധാരണക്കാർക്ക് വലിയ ആശ്വാസം, നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും
- ഭാരത് ടാക്സി’ വരുന്നു; ഇന്ത്യയിൽ ആദ്യത്തെ സഹകരണ ടാക്സി സർവീസ്
- ബോളിവുഡ് ഇതിഹാസം ധര്മേന്ദ്ര അന്തരിച്ചു
- പാക് യുവതിയുടെ നീതിക്കായുള്ള അപേക്ഷ: ഭർത്താവ് ഡൽഹിയിൽ രഹസ്യവിവാഹത്തിന് ഒരുങ്ങുന്നു,പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം തേടി യുവതി
