
ഇടുക്കി: നെടുങ്കണ്ടം ഇരട്ട കൊലപാതക കേസിൽ പ്രതിയായ സജി കുറ്റം സമ്മതിച്ചു. അമ്മയെയും സഹോദരനെയും കൊന്ന് വീട്ടിനടുത്ത് കുഴിച്ചുമൂടിയെന്നാണ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്.
വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് സജിയെ പൊലീസ് പിടികൂടിയത്. പിടിക്കപ്പെടുമ്പോൾ അവശ നിലയിലായിരുന്ന പ്രതിയെ തുടർന്ന് ചോദ്യം ചെയ്യൽ തുടരുകയാണ്. തനിക്ക് തെറ്റ് പറ്റിയെന്ന് സജി പറഞ്ഞതായി നാട്ടുകാരും വ്യക്തമാക്കി.
അതേസമയം, പിതാവിൻ്റെ തിരോധാനവും അന്വേഷിക്കണമെന്ന ആവശ്യവുമായി സഹോദരി സിനി രംഗത്തെത്തി. പിതാവ് അപ്രതീക്ഷിതമായി കാണാതായിരുന്നുവെന്നും, ആ സംഭവത്തിൽ സജിക്ക് പങ്കുണ്ടോയെന്ന സംശയം ഉണ്ടെന്നും അവർ പറഞ്ഞു. പിതാവിനും സജിക്കും ഇടയിൽ സ്ഥിരമായി തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
വീട്ടിലെ സാധനങ്ങൾ വിറ്റഴിക്കാൻ സജി ആരംഭിച്ചതോടെ സംശയം തോന്നിയ നാട്ടുകാരും ബന്ധുക്കളും പൊലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിനിടെ സജിയുടെ മറുപടികളിൽ ദുരൂഹത കണ്ടെത്തിയ പൊലീസ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് വീട്ടുവളപ്പിൽ നിന്ന് മനുഷ്യശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കാൽ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം രണ്ടുമുതൽ അമ്മ മേരിക്കുട്ടിയെയും മകൻ റെജിയെയും കാണാതായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
