വയനാട്: ദുരന്തബാധിതർക്കായി പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിട്ടതിനെ തുടർന്ന് കോൺഗ്രസിനെതിരെ വിമർശനവുമായി സിപിഐഎം രംഗത്ത്. കുടുംബത്തെയാകെ നഷ്ടപ്പെട്ട ശ്രുതിയെയും കോൺഗ്രസ് വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചത്.
120 ദിവസത്തിനുള്ളിൽ വീട് നൽകുമെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ നിലനിൽക്കുന്നുവെന്നും, കോൺഗ്രസിന്റെ വാഗ്ദാനം വിശ്വസിച്ച് ശ്രുതി ടൗൺഷിപ്പിലെ വീട് ഒഴിവാക്കി 15 ലക്ഷം രൂപ സ്വീകരിച്ചെന്നും റഫീഖ് പറഞ്ഞു. ഇപ്പോൾ പണം തിരികെ നൽകി ടൗൺഷിപ്പിൽ വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമീപിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കേരളം മുഴുവൻ ചേർന്ന് സഹായിച്ച ശ്രുതിയെ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. പണം സ്വീകരിക്കാൻ ഉപയോഗിച്ച ആപ്പിന്റെ വിവരങ്ങളും സുതാര്യമായി പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് കോൺഗ്രസിന്റേതെന്നും, പിരിച്ച പണത്തിൽ വീടുകൾ നിർമ്മാണം ആരംഭിച്ചോയെന്നതാണ് പ്രധാന ചോദ്യമെന്നും റഫീഖ് ചൂണ്ടിക്കാട്ടി.

