കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി അധികൃതർ. വൈറസ് വ്യാപനം തടയുന്നതിനായി പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ അഞ്ച് പഞ്ചായത്തുകളിലായി ഇന്ന് 15,000 പക്ഷികളെ കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിക്കുള്ളിലെ പക്ഷികളെയും കോഴികളെയുമാണ് നശിപ്പിക്കുന്നത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, എന്നാൽ അതീവ ജാഗ്രത പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ എച്ച്5എൻ1 വകഭേദമാണെന്ന് സ്ഥിരീകരിച്ചു.
ഇപ്പോൾ വരെ മനുഷ്യരിലേക്ക് രോഗം പകരുന്ന സാഹചര്യം കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും വൈറസ് മനുഷ്യരിലേക്ക് പകരുന്നത് തടയാൻ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ചത്ത പക്ഷികളെയോ രോഗലക്ഷണങ്ങളുള്ള കോഴികളെയോ നേരിട്ട് സ്പർശിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
