പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള ലൈംഗിക അതിക്രമക്കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡ് തടഞ്ഞു. ഈ മാസം 26-ന് കേസ് കോടതി പരിഗണിക്കാനിരിക്കെ, തിരഞ്ഞെടുപ്പ് വേളയിൽ ഇത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. എൽദോസിന്റെ പേര് സ്ഥാനാർത്ഥി പട്ടികയിൽ ഉയർന്നുവന്നപ്പോൾ തന്നെ കേസിനെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായിരുന്നു. എൽദോസ് കുന്നപ്പിള്ളി വീണ്ടും മത്സരരംഗത്തിറങ്ങുന്നത് മണ്ഡലത്തിൽ പ്രതികൂല തരംഗമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ഐ ഗ്രൂപ്പ് എൽദോസിനെ ശക്തമായി പിന്തുണച്ചിരുന്നെങ്കിലും ഹൈക്കമാൻഡ് കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. എൽദോസിന് പകരം ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പേരുകളാണ് ഇപ്പോൾ മണ്ഡലത്തിൽ സജീവമായി പരിഗണിക്കുന്നത്. ഒരു അധ്യാപിക നൽകിയ പരാതിയെത്തുടർന്നാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ പോലീസ് കേസെടുത്തത്. നിലവിൽ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലാണ് അദ്ദേഹം കഴിയുന്നത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ റിസ്ക് എടുക്കേണ്ടതില്ലെന്ന രാഷ്ട്രീയ തീരുമാനമാണ് ഇപ്പോൾ കോൺഗ്രസ് കൈക്കൊണ്ടിരിക്കുന്നത്.
