എറണാകുളം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്യുന്നതിനിടെ കൊച്ചി മണ്ഡലത്തിലെ മാലാഖപ്പടിയിൽ ഇലക്ഷൻ സ്ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെല്ലാനം സമീപ പ്രദേശമായ മാലാഖപ്പടിയിൽ ഉദ്യോഗസ്ഥർ എത്തിയത്. അതേസമയം, യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിന് സ്വീകരണം നൽകുന്ന പരിപാടിയും സ്ഥലത്ത് നടക്കുകയായിരുന്നു.

ഉദ്യോഗസ്ഥർ ഫ്‌ളക്‌സുകൾ നീക്കം ചെയ്യാൻ ശ്രമിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി സംഘടിച്ചെത്തി. ഫ്‌ളക്‌സ് നീക്കം ചെയ്യുന്നത് അനുവദിക്കില്ലെന്ന് പ്രവർത്തകർ അറിയിച്ചതോടെ വാക്കുതർക്കം ഉണ്ടായി. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്ഥരെ മർദ്ദിച്ചതായാണ് ആരോപണം.
കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥരായ ജസ്റ്റിൻ, രഞ്ജൻ കുമാർ, തൻബിൻ, ഷിജിൻ എന്നിവർക്ക് മർദ്ദനമേറ്റു. കോൺഗ്രസ് പ്രവർത്തകരായ പീറ്റർ, ഷിനു വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും അധികൃതർ അറിയിച്ചു.
