പാലക്കാട്: സി.പി.ഐ.എം വിട്ടെത്തിയ പി.കെ. ശശി ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ശ്രീകൃഷ്ണപുരത്ത് നടന്ന കോൺഗ്രസ് പ്രവർത്തക യോഗത്തിൽ, വരും വർഷങ്ങളിൽ പൂർണ്ണസമയവും താൻ മണ്ഡലത്തിലെ പ്രവർത്തകർക്കൊപ്പം ഉണ്ടാകുമെന്ന് ശശി ഉറപ്പുനൽകി. തന്നെ അഞ്ചു കൊല്ലത്തേക്ക് ജനങ്ങൾ നിയോഗിക്കുകയാണെങ്കിൽ ആ കാലയളവ് മുഴുവൻ ഒപ്പമുണ്ടാകുമെന്നതിനേക്കാൾ വലിയ വാഗ്ദാനം മറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് ഓഫീസിലും പരിസരത്തും പി.കെ. ശശിക്കായുള്ള ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘യുഡിഎഫ് സ്വതന്ത്രൻ’ എന്നതിന് പകരം ‘യുഡിഎഫ് സ്ഥാനാർത്ഥി’ എന്നാണ് ബോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പുകൾ നിലനിൽക്കെയാണ് ശശിയെ മത്സരരംഗത്തിറക്കാൻ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ വൈകുന്നേരം മൂന്നരയോടെ പത്തിരിപ്പാലയിൽ നിന്ന് ഒറ്റപ്പാലം വരെ നീളുന്ന റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.
