സൗദി അറേബ്യയിലെ എയർബേസ് ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ യുഎസിന്റെ വിലകൂടിയ സൈനിക വിമാനങ്ങൾ തങ്ങൾ തകർത്തുവെന്ന് ഇറാൻ അവകാശപ്പെട്ടു. വിമാനങ്ങളെയും മിസൈലുകളെയും നിരീക്ഷിക്കുന്നതിനും യുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ബോയിങ് E-3 സെൻട്രി വിമാനമാണ് ആക്രമണത്തിൽ നശിച്ചതെന്നാണ് റിപ്പോർട്ട്.

യുഎസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്ന പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറ് ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
ആക്രമണത്തിൽ 15ഓളം യുഎസ് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റിയാദിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ അകലെയുള്ള റോയൽ സൗദി എയർഫോഴ്സിന്റെ നിയന്ത്രണത്തിലുള്ള യുഎസ് ബേസ് ക്യാമ്പ് ലക്ഷ്യമാക്കി ഇതിന് മുമ്പും പലതവണ ആക്രമണശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
