ഇറാന്റെ പരമോന്നത സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാറിജാനിയും ഐആർജിസിയുടെ അർധസൈനിക വിഭാഗമായ ബസീജ് ഫോഴ്സ് മേധാവി ഗൊലാംറിസ സൊലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അവകാശപ്പെട്ടു. ഇന്നലെ രാത്രി നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ ഈ റിപ്പോർട്ടുകളോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്റാനിൽ നടന്ന റാലിയിലാണ് ലാറിജാനി അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഈ മരണം സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിക്ക് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അലി ലാറിജാനി.

അലി ലാറിജാനി ഉൾപ്പെടെയുള്ള പ്രമുഖ ഇറാനിയൻ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക 10 മില്യൺ ഡോളർ വരെ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ ഇറാൻ ഭരണകൂടത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളിൽ ഒരാളായ ലാറിജാനി, കഴിഞ്ഞ ഡിസംബർ മുതൽ രാജ്യത്ത് തുടരുന്ന ഭരണകൂടവിരുദ്ധ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചയാളാണ്. ആഭ്യന്തര സുരക്ഷ കൈകാര്യം ചെയ്യുന്ന ബസീജ് ഫോഴ്സ്, പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ടതിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾ നേരിടുന്ന വിഭാഗമാണ്. ഇവരുടെ തലവൻ കൂടി കൊല്ലപ്പെട്ടെന്ന വാർത്ത മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും.
