ഡൽഹി: രാജ്യത്തെ ഇന്ധനവില വർധന നിയന്ത്രിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതമാണ് എക്സൈസ് തീരുവ കുറച്ചത്. ഇതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായി കുറഞ്ഞു. ഡീസലിന് നിലവിൽ എക്സൈസ് തീരുവ ഇല്ലാതായി.
പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയിലേക്കുള്ള എണ്ണയുടെ 12 മുതൽ 15 ശതമാനം വരെ ഹോർമുസ് കടലിടുക്ക് വഴിയായിരുന്നു എത്തിയത്. ഈ പാതയിൽ ഉണ്ടായ തടസ്സം രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കാൻ കാരണമായി.
ഇതിനിടെ, പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ഇന്ധന കമ്പനികൾ വില വർധിപ്പിച്ചതും വിപണിയിൽ സമ്മർദ്ദം സൃഷ്ടിച്ചിരുന്നു.
