
പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. ഓവർലോഡ് സംഭവിക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക നിയന്ത്രണമാത്രമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇത് കെഎസ്ഇബിയുടെ ഭാഗത്തുനിന്നുള്ള പ്രത്യേക നിയന്ത്രണമല്ലെന്നും വൈദ്യുതിക്ഷാമം ഉണ്ടാകുമ്പോൾ ഏർപ്പെടുത്തുന്ന നിയന്ത്രണം വേറെയാണെന്നും അദ്ദേഹം വിശദീകരിച്ചു. ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ട് പിന്നിട്ടിട്ടുണ്ട്. ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ കൂടുതൽ വില കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുമെന്നും, എന്നാൽ കറൻ്റ് നിരക്ക് ഉയർത്താതിരിക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായി വൈദ്യുതി മുടങ്ങുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. ഉപയോഗം കൂടുതലുള്ള മേഖലകളിൽ 15 മിനിറ്റിൽ നിന്ന് അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൊടുംചൂടിനിടെ ഇത്തരം മുടക്കങ്ങൾ ജനജീവിതത്തെ സാരമായി ബാധിക്കുന്നതായും പരാതിയുണ്ട്.
