പാലക്കാട് വാളയാറിൽ ആൾക്കൂട്ട അക്രമത്തിനിരയായി കൊല്ലപ്പെട്ട ചത്തീസ്ഗണ്ഡ് സ്വദേശി രാംനാരായണൻ ഭയ്യാറിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. ഇന്ന് രാവിലെ കൊച്ചി വിമാനത്താവളം വഴി മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും.
ചർച്ചയും തീരുമാനങ്ങളും റവന്യൂ മന്ത്രി കെ. രാജൻ, മരിച്ച രാംനാരായണന്റെ കുടുംബാംഗങ്ങളും ആക്ഷൻ കൗൺസിൽ അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്:

ധനസഹായം: 10 ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചു. അടുത്ത ക്യാബിനറ്റ് യോഗത്തിന് ശേഷം ഈ തുക കൈമാറും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ശക്തമാക്കും.
ബംഗ്ലാദേശി ആണെന്ന് ആരോപിച്ചായിരുന്നു രാംനാരായണനെതിരെ ആർ.എസ്.എസ് പ്രവർത്തകർ ഉൾപ്പെട്ട ആൾക്കൂട്ടം ക്രൂരമർദ്ദനം അഴിച്ചുവിട്ടത്.സംഭവത്തിൽ 4 ആർ.എസ്.എസ് പ്രവർത്തകർ ഉൾപ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾക്കെതിരെ എസ്.സി/എസ്.ടി (SC/ST) വകുപ്പുകൾ കൂടി ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.സർക്കാരിന്റെ നിലപാടിലും ഇതുവരെയുള്ള നടപടികളിലും തൃപ്തിയുണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
