ടെഹ്റാൻ: ഇറാനെതിരെ ഇന്ന് അതിശക്തമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഇറാനെതിരെ യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് ഉണ്ടാവുകയെന്ന് പീറ്റ് ഹെഗ്സെത്ത് ഇറാന് മുന്നറിയിപ്പ് നൽകി. ഇറാനിൽ ഇൻ്റർനെറ്റ് ലഭ്യമാക്കാനുള്ള ശ്രമം ആരംഭിച്ചെന്ന് ഹെഗ്സെത്ത് വ്യക്തമാക്കി.

ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, നാവിക ആസ്തികൾ, പ്രതിരോധ വ്യവസായ മേഖലകൾ എന്നിവ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഹെഗ്സെത്ത് പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പ്രഹരശേഷി 90 ശതമാനത്തോളം കുറയ്ക്കാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. പീറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ താമസിക്കുന്ന വാഷിംഗ്ടണിലെ ഫോർട്ട് ലെസ്ലി ജെ. മക്നായർ (Fort Lesley J. McNair) സൈനിക താവളത്തിന് മുകളിൽ അജ്ഞാത ഡ്രോണുകൾ കണ്ടെത്തിയത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ആക്രമണത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് കൊടിപിടിക്കുന്നത് യുഎസ് മുന്നിൽ നിന്നാണെന്ന് പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ധനത്തെ ആയുധമാക്കി വച്ചിരിക്കുകയാണ് ഇറാൻ. ഇസ്രയേൽ ഉചിതമായ മറുപടിയാണ് നൽകിയതെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.
