
വാഷിങ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സ്–ഇറാൻ സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നു. ബ്രെൻറ് ക്രൂഡ് ഓയിൽ വില ബാരലിന് 2.22 ഡോളർ വർധിച്ച് 107.55 ഡോളറായി.
ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണം തടസപ്പെട്ടതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഈ പാതയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഞായറാഴ്ച ഗൾഫ് മേഖലയിലേക്ക് ഒരു എണ്ണ ടാങ്കർ മാത്രമാണ് പ്രവേശിച്ചത്.
സംഘർഷം അവസാനിപ്പിച്ച് ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നിർദ്ദേശം ഇറാൻ അമേരിക്കയ്ക്ക് നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ ധാരണയായാൽ എണ്ണവിലയിൽ ഇളവ് പ്രതീക്ഷിക്കാം.
അതേസമയം ഓഹരി വിപണികൾ നേട്ടത്തിലാണ്. സെൻസെക്സ് 380.20 പോയിന്റ് ഉയർന്ന് 77,044.41ൽ എത്തി. നിഫ്റ്റി 116.65 പോയിന്റ് (0.49%) ഉയർന്ന് 24,140 സമീപത്താണ് വ്യാപാരം നടക്കുന്നത്.
