
വാഷിങ്ടൺ: അതിവേഗം പടരുന്ന ഏറ്റവും അപകടകാരിയായ കാൻസറുകളിലൊന്നായ പാൻക്രിയാറ്റിക് കാൻസർ തുടക്കത്തിലേ കണ്ടെത്താൻ സഹായിക്കുന്ന പുതിയ എഐ സാങ്കേതിക വിദ്യ വികസിപ്പിച്ച് യുഎസ് ശാസ്ത്രജ്ഞർ. രോഗം ഡോക്ടർമാർ കണ്ടെത്തുന്നതിന് മാസങ്ങൾക്കുമുമ്പ് തന്നെ സൂചനകൾ തിരിച്ചറിയാൻ ഈ സംവിധാനത്തിന് കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
മായോ ക്ലിനിക്യും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് എംഡി ആൻഡേഴ്‌സൺ കാൻസർ സെന്റർയും ചേർന്നാണ് ‘റെഡ്‌മോഡ്’ എന്ന എഐ സംവിധാനം വികസിപ്പിച്ചത്.
സാധാരണ സി.ടി സ്‌കാനുകളിൽ മനുഷ്യരുടെ കണ്ണിൽ പെടാതെ പോകുന്ന ചെറു മാറ്റങ്ങൾ പോലും തിരിച്ചറിയാൻ എഐക്ക് കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കി. രോഗം സ്ഥിരീകരിക്കുന്നതിന് ശരാശരി 16 മാസം മുതൽ മൂന്ന് വർഷം മുമ്പ് വരെ കാൻസറിന്റെ സൂചനകൾ കണ്ടെത്താൻ എഐക്ക് കഴിഞ്ഞതായും പഠന റിപ്പോർട്ടിൽ പറയുന്നു.
969 സി.ടി സ്‌കാനുകൾ ഉപയോഗിച്ചാണ് എഐയെ പരിശീലിപ്പിച്ചത്. പരീക്ഷണ ഘട്ടത്തിൽ എഐ മുന്നറിയിപ്പ് നൽകിയ പലരിലും പിന്നീട് പാൻക്രിയാറ്റിക് കാൻസർ സ്ഥിരീകരിച്ചതായും ഗവേഷകർ വ്യക്തമാക്കി. ചില സാഹചര്യങ്ങളിൽ വിദഗ്ധ ഡോക്ടർമാരേക്കാൾ കൃത്യമായി രോഗസൂചനകൾ കണ്ടെത്താൻ സംവിധാനത്തിന് കഴിഞ്ഞതായും പഠനം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ സംവിധാനം ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണെന്നും കൂടുതൽ ആളുകളിൽ പരീക്ഷണം നടത്തിയ ശേഷമേ സാധാരണ ചികിത്സാരംഗത്ത് ഉപയോഗിക്കാനാകൂവെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. തുടക്കത്തിൽ തന്നെ രോഗം കണ്ടെത്താനായാൽ ചികിത്സ വിജയകരമാക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഗവേഷകർ വ്യക്തമാക്കി.
