
തിരുവനന്തപുരം: എക്സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ എൽഡിഎഫ് നേടുമെന്ന് എം.എ. ബേബി. ഭരണത്തുടർച്ച ഉറപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി ഈ മാസം 10, 11 തീയതികളിൽ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ചേരുമെന്നും, ആറിന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും വിളിച്ചിട്ടുണ്ടെന്നും എം.എ. ബേബി അറിയിച്ചു.
എക്സിറ്റ് പോളുകൾക്ക് വലിയ പ്രാധാന്യമില്ലെന്നും, ഇത്തവണയും പ്രവചനങ്ങളെ മറികടക്കുന്ന ഫലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം എക്സിറ്റ് പോളുകൾ ഭരണത്തുടർച്ച പ്രവചിച്ചിരുന്നുവെങ്കിലും അതിലുപരി സീറ്റുകളാണ് എൽഡിഎഫിന് ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പിണറായി വിജയൻ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് ഇത്തവണ തിരിച്ചടി നേരിടുമെന്നാണ് വിവിധ എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നത്. 2016ലും 2021ലും വിജയിച്ച് തുടർച്ചയായി പത്ത് വർഷം ഭരണം നിലനിർത്തിയ എൽഡിഎഫിന്റെ തുടർഭരണം പ്രതിസന്ധിയിലാണെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.
