തൃശ്ശൂർ: ഇടതു കൈയിലെ ചൂണ്ടുവിരലിൽ മുറിവ് പറ്റിയതിനെ തുടർന്ന് വോട്ട് ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ട യുവതി ഒടുവിൽ വോട്ട് ചെയ്ത് മടങ്ങി. തൃശ്ശൂർ സ്വദേശി അക്ഷയയ്ക്കാണ് പ്രിസൈഡിങ് ഓഫീസർ ആദ്യം വോട്ടിങ് അനുമതി നിഷേധിച്ചത്. മുറിവിലെ കെട്ടഴിച്ച് കാണിക്കാതെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാട് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.
സംഭവത്തിൽ വി.എസ്. സുനിൽ കുമാർ ഇടപെട്ടതോടെ കാര്യത്തിൽ മാറ്റമുണ്ടായി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ബന്ധപ്പെട്ട് യുവതിക്ക് ടോക്കൺ നൽകാൻ നിർദേശിച്ചതിനെ തുടർന്നാണ് ഒടുവിൽ വോട്ട് ചെയ്യാൻ അനുമതി ലഭിച്ചത്.
കൂർക്കഞ്ചേരി ബോധാനന്ദ സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. മുറിവ് കെട്ടിവെച്ചതിനാൽ മഷി പുരട്ടാൻ സാധിക്കില്ലെന്ന കാരണത്താലാണ് അനുമതി നിഷേധിച്ചതെന്ന് പ്രിസൈഡിങ് ഓഫീസർ അറിയിച്ചിരുന്നു. ഇതോടെ കുഞ്ഞുമായി എത്തിയ യുവതിക്ക് ഏകദേശം ആറുമണിക്കൂർ കാത്തിരിക്കേണ്ടിവന്നു.
സംഭവത്തിൽ പ്രിസൈഡിങ് ഓഫീസറെ സസ്‌പെൻഡ് ചെയ്യണമെന്നും ബാലാവകാശ കമ്മീഷൻ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് വി.എസ്. സുനിൽ കുമാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു

