സെക്രട്ടറിക്കെതിരെ ആക്ഷേപ പരാമർശം നടത്തിയവർ പാർട്ടിയിൽ തുടരുന്നത് ദയാ ദാക്ഷിണ്യത്തിലെന്ന് ബിനോയ് വിശ്വം. തൻറെ ദയാ ദാക്ഷിണ്യത്തിലാണ് നേതാക്കൾ പാർട്ടിയിൽ തുടരുന്നത് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ആദ്യ പരാമർശം. എന്നാൽ ഇത് തിരുത്തണമെന്ന് സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. തുടർന്ന് “സ്റ്റേറ്റ് കൗൺസിലിന്റെ ദയയിലാണ് തുടരുന്നത്” എന്ന് ബിനോയ് വിശ്വം തിരുത്തി പറഞ്ഞു.

“സെക്രട്ടറിയെ ആക്ഷേപിച്ച നേതാക്കൾ സിപിഐയിൽ മാത്രമല്ല, ഏതൊരു പാർട്ടിയിലും ഇരിക്കാൻ യോഗ്യരല്ല. പാർട്ടിയുടെ വിശാലമനസ്കത കൊണ്ടാണ് രണ്ടുപേരും ഇവിടെ ഇരിക്കുന്നത്,” എന്നും ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാന കൗൺസിലിലെ ചർച്ചയോട് പ്രതികരിക്കുമ്പോഴാണ് ബിനോയ് വിശ്വം ഇങ്ങനെ പറഞ്ഞത്. വി.പി. ഉണ്ണികൃഷ്ണനാണ് കമല സദാനന്ദന്റെയും കെ. എം. ദിനകരന്റെയും സെക്രട്ടറിക്കെതിരായ പരാമർശം കൗൺസിലിൽ ഉന്നയിച്ചത്.
അതേസമയം തൃശൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും രൂക്ഷവിമർശനം ഉയർന്നിരുന്നു. സംസ്ഥാന നേതൃത്വം കാര്യക്ഷമമല്ലെന്നും മുൻ സെക്രട്ടറിമാരെ അപേക്ഷിച്ച് ദുർബലനായ സെക്രട്ടറിയാണ് ബിനോയ് വിശ്വം എന്നുമായിരുന്നു വിമർശനം. സിപിഐയുടെ മൂന്ന് മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചു റാണി എന്നിവർക്കെതിരെയായിരുന്നു വിമർശനം.
Tag: ‘Those who have made allegations against the Secretary remain in the party out of mercy’; Benoy Vishwam corrected the first reference
