സ്കൂൾ സമയ വിവാദത്തിൽ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ് ഇത്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു.

സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. 37 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണ്. സർക്കാരിനെ വിരട്ടരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് ഗവൺമെന്റിനെ വിരട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്കൂൾ സമയമാറ്റമെന്ന ആവശ്യം സുന്നിസംഘടനകൾ കടുപ്പിക്കുകയാണ്. സർക്കാരിനെതിരെ സമസ്ത പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതിന് പിന്നലെ കാന്തപുരവും രംഗത്തെത്തി. വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. പിണറായി സർക്കാരിന്റേത് ഫാസിസ്റ്റ് സമീപനമെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നൽകിയ പരാതികൾ പരിഗണിക്കുക പോലും ചെയ്തില്ലെന്നും, പരമാവധി ക്ഷമിച്ചെന്നും ഇടപെടാവുന്ന എല്ലാ വഴികളും അവസാനിച്ചപ്പോഴാണ് സമരം പ്രഖ്യാപിച്ചതെന്നും നാസർ ഫൈസി പറയുന്നു.
സമാന വികാരമുള്ളവരെയെല്ലാം ചേർത്ത് സമരരംഗത്തിറങ്ങനാണ് സമസ്തയുടെ തീരുമാനം. ലീഗ് ആടക്കമുള്ളവരുമായി ആശയവിനിമയം നടത്തി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം. സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ ആവശ്യം ന്യായമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ജനാധിപത്യപത്യ വിരുദ്ധ നിലപാട് എടുത്തത് സർക്കാരാണ്. മദ്രസ സ്കൂൾ പഠനം ക്ലാഷ് ഇല്ലാതെ കൊണ്ടുപോകണം.
Tag: School Time Controversy; Education Minister V Sivankutty said, ‘Time change is not under consideration; Don’t scare the government’
