തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിച്ചു. ബയോളജി പരീക്ഷയോടെയാണ് ഇത്തവണത്തെ പരീക്ഷകൾക്ക് വിരാമമായത് . പരീക്ഷകൾ പൂർത്തിയായതോടെ വിദ്യാഭ്യാസ വകുപ്പ് മൂല്യനിർണയത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കും.

ഏപ്രിൽ 16 മുതലാണ് മൂല്യനിർണയം ആരംഭിക്കുക. ആദ്യം ഏപ്രിൽ 6 മുതൽ 25 വരെ നടത്താനായിരുന്നു തീരുമാനം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തീയതികൾ പുനഃക്രമീകരിക്കുകയായിരുന്നു.
മേയ് 8ന് ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം. മാർച്ച് 5നാണ് സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിച്ചത്. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
സംസ്ഥാനത്ത് 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഗൾഫ് മേഖലയിലും ലക്ഷദ്വീപിലും പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. കടുത്ത ചൂടിനിടയിലും പരീക്ഷകൾ സുഗമമായി നടത്താൻ വിദ്യാഭ്യാസ വകുപ്പ് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഹയർസെക്കൻഡറി പരീക്ഷകളും അവസാനഘട്ടത്തിലാണ്.
