കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഈ തീരുമാനം പൊതു ഗതാഗത മേഖലയെ തന്നെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആരോപിച്ചു.

സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരിൽ ഏകദേശം 70 ശതമാനവും സ്ത്രീകളാണെന്നും, കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചാൽ സ്ത്രീകൾ സ്വകാര്യ ബസുകൾ ഒഴിവാക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതോടെ സ്വകാര്യ ബസ് മേഖല വലിയ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്.
സ്ത്രീകൾ സൗജന്യമായി കെഎസ്ആർടിസിയിലേക്ക് മാറിയാൽ വിദ്യാർഥികളെ ആശ്രയിച്ചുള്ള സർവീസുകൾ മാത്രമേ സ്വകാര്യ ബസുകൾക്ക് നടത്താനാകൂവെന്നും, അതോടെ ജീവനക്കാരുടെ ശമ്പള വിതരണത്തിലും പ്രതിസന്ധി ഉണ്ടാകാമെന്നും അവർ പറയുന്നു.
കെഎസ്ആർടിസിയിൽ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയോട് സാമ്യമുള്ള സാഹചര്യം സ്വകാര്യ ബസ് മേഖലയിലും ഉണ്ടാകുമെന്ന് ബസ് ഉടമകൾ ആശങ്ക പ്രകടിപ്പിച്ചു. സൗജന്യ യാത്രാ പദ്ധതി പുനഃപരിശോധിക്കണമെന്ന് അവർ യുഡിഎഫ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ബസ് ഉടമകളുമായി ചർച്ച നടത്താതെയാണ് സർക്കാർ പ്രഖ്യാപനം നടത്തിയതെന്നും, ഈ വിഷയത്തിലുള്ള ആശങ്ക പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻനെ അറിയിച്ചതായും സംഘടന വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ ഉടൻ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.
