
ലഖ്നൗ: ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ വ്യോമസേന അടിയന്തര ഇറക്ക പരിശീലനം നടത്തി. യുദ്ധം, പ്രകൃതിക്ഷോഭം തുടങ്ങിയ ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു പരിശീലനം. പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷിക ദിനത്തോടനുബന്ധിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്.
പരിശീലനത്തിന്റെ ഭാഗമായി സുഖോയ് 30, ജാഗ്വാർ, മിറാഷ് യുദ്ധവിമാനങ്ങൾ ദേശീയപാതയിൽ ഇറങ്ങി. കൂടാതെ C 295, AN 32 എന്നീ ഗതാഗത വിമാനങ്ങളും പാതയിൽ സുരക്ഷിതമായി ഇറക്കിയിരുന്നു.
അടിയന്തര സാഹചര്യങ്ങളിൽ ഹെലികോപ്റ്റർ പൂർണമായി ഇറക്കാതെ സൈനികരെ താഴെയിറക്കുന്ന പരിശീലനവും നടന്നു. ഇതിനായി MI 17 ഹെലികോപ്റ്ററുകൾ വിനിയോഗിച്ചു.
രാജ്യമൊട്ടാകെ 11 സംസ്ഥാനങ്ങളിലായി 28 അടിയന്തര ഇറക്ക കേന്ദ്രങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പ്രവർത്തനക്ഷമമായ 15 കേന്ദ്രങ്ങളിൽ 11 ഇടങ്ങളിലും ദേശീയപാതകളിലാണ് ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
