
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന സംശയത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
രഞ്ജിത്തിന്റെ കേസിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും, കസ്റ്റഡിയിലെടുത്തപ്പോൾ മാത്രമാണ് വിവരം അറിഞ്ഞതെന്നുമാണ് ബോബി കുര്യൻ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഈ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. അതിനാൽ ഇയാളെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
രഞ്ജിത്തിനൊപ്പം കാറിൽ ഉണ്ടായിരുന്ന സഹസംവിധായക ശാലിനിയെയും പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കാരവാനും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോബി കുര്യനും ശാലിനിയും രഞ്ജിത്തിന് ഒളിവിൽ പോകാൻ സഹായിച്ചതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സംശയം.
ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. കാരവാനിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. സാക്ഷിമൊഴികളും മൊബൈൽ ടവർ തെളിവുകളും അടിസ്ഥാനമാക്കി അറസ്റ്റ് നടത്തിയതായും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഈ മാസം 10നാണ് രഞ്ജിത്ത് ജയിൽ മോചിതനായത്.
