മറൈൻ ഡ്രൈവും മട്ടാഞ്ചേരിയും മടുത്തെങ്കിൽ കൊച്ചിക്കാർക്കിതാ പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ; വരുന്നത് അഞ്ച് കോടിയുടെ പദ്ധതി

കൊച്ചി: കൊച്ചിയിലെ സ്ഥിരം വിനോദ സഞ്ചാരകേന്ദ്രങ്ങൾ കണ്ട് മടുത്തവർക്ക് സന്തോഷവാർത്ത. കേന്ദ്ര ധനസഹായത്തോടെ കോടികളുടെ ടുറിസം വികസനമാണ് നടപ്പിലാക്കാൻ പോകുന്നത്. കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി മൂവാറ്റുപുഴ നഗരസഭയ്ക്ക് ഒന്നാംഘട്ടമായി അനുവദിച്ച അഞ്ചുകോടിരൂപ ചെലവഴിച്ച് തൊടുപുഴ ആറിന് കുറുകെ തൂക്കുപാലവും കച്ചേരിത്താഴംവരെ പുഴയോര നടപ്പാതയും നിർമ്മിക്കും. നഗരസഭ ചെയർമാൻ പി.പി. എൽദോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അന്തിമ ഡി.പി.ആർ സംബന്ധിച്ച് ചർച്ച നടത്തി തീരുമാനമെടുത്തു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേയും വികസനവകുപ്പിന്റെയും സഹായത്തോടെ വിപുലമായ വിനോദ സഞ്ചാര വികസനത്തിനാണ് നഗരസഭ ലക്ഷ്യമിടുന്നത്. മൂവാറ്റുപുഴ വിനോദസഞ്ചാരികളുടെ ഇടത്താവളമായി മാറും. നഗര ഹൃദയഭാഗത്താണ് ഡ്രീംലാൻഡ് പാർക്ക് സ്ഥിതിചെയ്യുന്നത്. നാലര ഏക്കർ വിസ്തൃതി വരുന്ന പാർക്കിന്റെ ഭൂരിഭാഗം പ്രദേശവും പ്രകൃതിദത്തമാണ്. പാറക്കെട്ടുകളും ഇല്ലിക്കാടുകളും കുന്നുകളും മറ്റും അതുപോലെ നിലനിറുത്തിയാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. പാർക്ക് കൂടുതൽ ആകർഷകം ആക്കുക എന്ന ലക്ഷ്യത്തോടെ 50 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനം ഉടൻ ആരംഭിക്കും.
* 5 കോടി ഒന്നാം ഘട്ടത്തിൽ അനുവദിച്ചത്
* ഡ്രീംലാൻഡ് പാർക്കിൽനിന്ന് തൊടുപുഴ ആറിന് കുറുകെ പേട്ടയിലേക്ക് തൂക്കുപാലം
* പേട്ടമുതൽ കച്ചേരിത്താഴംവരെ പുഴയോരനടപ്പാത
* രണ്ടാംഘട്ടത്തിൽ 8 കോടിവാച്ച് ടവർ, മ്യൂസിയം, കഫ്ടീരിയ, ജെട്ടി, ജലയാത്രയ്ക്കുള്ള സോളാർ ബോട്ട്
മണ്ണ് പരിശോധന പൂർത്തിയാക്കി ഡി.പി.ആർ. ആകുന്നതോടെ നിർമാണം ആരംഭിക്കും. എറണാകുളം ഡി.ടി.പി.സി നിർമാണ മേൽനോട്ടം നിർവഹിക്കും.