സണ്ണി ലിയോണിന് അഡ്വാൻസായി നൽകിയത് 20 ലക്ഷം രൂപ; പരിപാടി നടന്നില്ലെങ്കിൽ യൂണിയന് ബാധ്യത ലക്ഷങ്ങൾ; വിലക്ക് നീക്കാൻ കേരള വിസിയോട് ആവശ്യപ്പെടും

തിരുവനന്തപുരം: കേരള സർവകലാശാല ക്യാംപസിലെ യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളേജില്‍ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്ത പരിപാടി നടത്താൻ വീണ്ടും അനുമതി തേടും. അഡ്വാൻസ് തുക നൽകിയതടക്കം പറഞ്ഞാണ് കോളേജ് യൂണിയൻ വിലക്ക് നീക്കാൻ കേരള വിസിയോട് ആവശ്യപ്പെടുക.
തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളജിലും കഴിഞ്ഞ വർഷം കുസാറ്റിലും യൂണിയനുകള്‍ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടങ്ങളില്‍പ്പെട്ട് വിദ്യാർഥികള്‍ മരിച്ചിരുന്നു. ഇതോടെ, പുറമേ നിന്നുള്ള ഡിജെ പാർട്ടികള്‍, സംഗീത നിശ തുടങ്ങിയവ ക്യാംപസുകളില്‍ നടത്തുന്നതിന് സർക്കാർ കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് നൃത്ത പരിപാടി വിസി തടഞ്ഞത്. അതേസമയം, പരിപാടിക്ക് അനുമതി നൽകിയതിൽ കോളേജ് പ്രിൻസിപ്പലിനോട് സർവകലാശാല വിശദീകരണം തേടി.
ജൂലൈ 5നാണ് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിൽ സണ്ണി ലിയോണിൻ്റെ നൃത്ത-സംഗീത പരിപാടി. 20 ലക്ഷത്തോളം രൂപയാണ് ഇതിനകം കോളേജ് യൂണിയൻ സണ്ണി ലിയോണിന് അഡ്വാൻസായി നൽകിയത്. പരിപാടിക്കായി വിദ്യാർത്ഥികളിൽ നിന്നടക്കം ഇതുവരെ പിരിച്ചത് ഒരു കോടി രൂപയുമാണ്. ഈ സാഹചര്യത്തിൽ അനുമതിയ്ക്കായി വിസിയെ സമീപിക്കുമെന്ന് യൂണിയൻ ചെയർമാൻ ടി അജ്മൽ അറിയിച്ചു.
ഏഴ് ദിവസം നീളുന്ന വാർഷികാഘോഷമാണ് തീരുമാനിച്ചത്. ഇക്കാര്യം സർവ്വകലാശാലയെ അറിയിച്ചിരുന്നുവെന്നാണ് യൂണിയൻ വിശദീകരണം. പക്ഷേ സണ്ണി ലിയോൺ പങ്കെടുക്കുന്നതിൽ അനുമതി വാങ്ങിയിരുന്നില്ല. വേണ്ട സുരക്ഷ ഒരുക്കാമെന്നാണ് യൂണിയന്റെ വാഗ്ദാനം. പരിപാടി നടന്നില്ലെങ്കിൽ ലക്ഷങ്ങളുടെ ബാധ്യത യൂണിയനുണ്ടാകുമെന്നാണ് ഭാരവാഹികൾ പറയുന്നത്. അതേസമയം, സണ്ണി ലിയോണിൻ്റെ പോസ്റ്റർ അടിച്ച് പരിപാടിയുമായി മുന്നോട്ട് പോയതിൽ കോളേജ് പ്രിൻസിപ്പലിനോട് സർവ്വകലാശാല വിശദീകരണം തേടി. സർക്കാർ വിലക്ക് മറികടന്ന് പുറത്തുനിന്നുള്ള കലാകാരന്മാരുടെ പരിപാടിക്ക് എങ്ങിനെ അനുമതി നൽകി എന്നാണ് വിശദീകരിക്കേണ്ടത്.