എക്സിറ്റ് പോളും , മോദി ഗ്യാരണ്ടിയും ഫലം കണ്ടില്ല; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ എൻഡിഎയ്ക്ക് തിരിച്ചടി നേരിട്ടത്തോടെ ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞു. എക്സിറ്റ് പോൾ പ്രകാരം വൻ ഭൂരിപക്ഷത്തോടെ എൻഡിഎ മൂന്നാമതും ഭരണത്തിൽ തിരിച്ചെത്തുമെന്ന റിപ്പോർട്ടുകൾ വന്നതോടെ മേയ് മൂന്നിന് തിങ്കളാഴ്ച വിപണികളിൽ വൻ മുന്നേറ്റം പ്രകടമായിരുന്നു. എന്നാൽ ചൊവ്വാഴ്ച എൻഡിഎയുടെ ഭൂരിപക്ഷത്തിൽ വലിയ കുതിപ്പ് പ്രകമാകാതെ വന്നതോടെ സെൻസെക്സും നിഫ്റ്റിയും കുത്തനെ താഴോട്ട് പോകുകയായിരുന്നു.
ചൊവ്വാഴ്ച വ്യാപരം തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ നിഫ്റ്റി 50 സൂചിക 3.03 ശതമാനം ഇടിഞ്ഞ് 22,557ലും സെൻസെക്സ് 3 ശതമാനം ഇടിഞ്ഞ് 74,107ലും എത്തി. ഏകദേശം 40 മാസത്തിനുള്ളിൽ ഏറ്റവും മികച്ച നേട്ടം രേഖപ്പെടുത്തിയതിന് ശേഷമാണ് ചൊവ്വാഴ്ച വിപണികൾ താഴോട്ട് പോയത്. എക്സിറ്റ് പോൾ പ്രകാരം ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു പ്രവചനം.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ്, ലാർസൻ ആൻഡ് ടൂബ്രോ, പവർ ഗ്രിഡ്, എൻടിപിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് സെൻസെക്‌സിലെ 30 കമ്പനികളിൽ ഏറ്റവും പിന്നോട്ട് പോയത്. സൺ ഫാർമയും നെസ്‌ലെയും മാത്രമാണ് നേട്ടത്തിൽ. എക്‌സ്‌ചേഞ്ച് ഡേറ്റ പ്രകാരം തിങ്കളാഴ്ച വിദേശ നിക്ഷേപകർ (എഫ്ഐഐ) 6,850.76 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയിരുന്നു. ഏഷ്യൻ വിപണികളിലും ഇടിവ് പ്രകടമാണ്. സിയോൾ, ടോക്കിയോ, ഷാങ്ഹായ് തുടങ്ങി വിപണികൾ താഴ്ന്നപ്പോൾ ഹോങ്കോങ് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.