തിരുവനന്തപുരത്തും കൊച്ചിയിലും ശക്തമായ മഴ; കാലവര്‍ഷം 24മണിക്കൂറിനകം എത്തും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരത്തും കൊച്ചിയിലും ശക്തമായ മഴ. ശക്തമായ മഴയെ തുടര്‍ന്ന് നഗരങ്ങളില്‍ വെള്ളം കയറി. കിള്ളിയാര്‍ പുഴ കരകവിഞ്ഞു. ചാല മാര്‍ക്കറ്റിലും തമ്പാനൂരിലും വെള്ളം കയറി. കൊച്ചിയിലും ശക്തമായ മഴയാണ് തുടരുന്നത്. കളമശേരി, തമ്മനം, മൂലേപ്പാടം തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി. പുത്തന്‍കുരിശ് കോലഞ്ചേരി ഭാഗത്തും കനത്ത മഴയാണ് തുടരുന്നത്. കാക്കനാട് പടമുകളില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് ചിറയിലേക്ക് വീണു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ചിറയിലേക്ക് പതിച്ചു.
കാലവര്‍ഷം 24 മണിക്കൂറിനകം കേരളത്തില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച അതി ശക്തമായ മഴക്കും മെയ് 29 മുതല്‍ ജൂണ്‍ രണ്ടു വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യത. മറ്റ് ജില്ലകളിലെല്ലാം മഞ്ഞ മുന്നറിയിപ്പാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്