ബാർ കോഴ; ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തിന് ഇന്നു തുടക്കം; അനിമോന്റെ മൊഴിയെടുക്കും

തിരുവനന്തപുരം∙ ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തിന് ഇന്നു തുടക്കം. ഇടുക്കിയിലെത്തുന്ന അന്വേഷണ സംഘം, കോഴ ആവശ്യപ്പെട്ടുള്ള ശബ്ദരേഖ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച അനിമോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും. അനിമോനെ പൊലീസിനു നേരിട്ട് ബന്ധപ്പെടാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിനാൽ വീട്ടിലെത്തിയായിരിക്കും മൊഴിയെടുക്കുക.
അനിമോൻ ശബ്ദസന്ദേശം അയച്ച വാട്സാപ്പ് ഗ്രൂപ്പിലുണ്ടായിരുന്ന മറ്റു ബാറുടമകളുടെ മൊഴിയും രേഖപ്പെടുത്തും. ബാർ ഉടമകളുടെ യോഗത്തിൽ പങ്കെടുത്ത എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. യോഗത്തിന്റെ വിവരങ്ങളും മിനിറ്റ്സും അന്വേഷണ സംഘം ശേഖരിക്കും. യോഗം നടന്ന ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.
രണ്ടര ലക്ഷം ആവശ്യപ്പെട്ടുകൊണ്ട് ഗ്രൂപ്പിലിട്ട ശബ്ദരേഖ അനിമോൻ ഇതുവരെ നിഷേധിച്ചിട്ടില്ല. ക്രൈംബ്രാഞ്ചിന് അനിമോൻ നൽകുന്ന മൊഴിയനുസരിച്ചായിരിക്കും തുടർനീക്കം.