
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജഡ്ജി ഹണി എം. വർഗീസ്നെതിരെ അതിജീവിത രംഗത്ത്. ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്ക്കും നിവേദനം നൽകി.
മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയിൽ ജഡ്ജി പങ്കാളിയാണെന്നും ഇതുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയതെന്നും അതിജീവിത വ്യക്തമാക്കുന്നു. ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ വന്ന സാഹചര്യത്തിലാണ് നടപടി.
കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്നാണ് അതിജീവിതയുടെ പ്രധാന ആരോപണം. നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതായും പീഡന ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടാകാമെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നതായും അവൾ ചൂണ്ടിക്കാട്ടുന്നു. കേസിൽ പ്രതികളായ ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ട കോടതി ഉത്തരവും അതിജീവിത വിമർശിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിയമ മന്ത്രിക്കും അതിജീവിത ഇതിനകം പരാതി നൽകിയിട്ടുണ്ട്. ജില്ലാ ജഡ്ജിമാരുടെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെയാണ് ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നത്. ഇവരിൽ പി.എസ്. ശശികുമാർ, കെ.കെ. ബാലകൃഷ്ണൻ, എൻ. ഹരികുമാർ, എസ്. നസീറ എന്നിവരും ഉൾപ്പെടുന്നു.
