മുസ്ലിം സ്ഥാനാർത്ഥികൾക്ക് 10 ശതമാനം സീറ്റുകൾ മാറ്റിവയ്ക്കുമെന്നും അജിത് പവാർ

മുംബൈ: മുസ്ലിം സ്ഥാനാർത്ഥികൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ 10 ശതമാനം സീറ്റുകൾ മാറ്റിവയ്ക്കും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ ആണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. താൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നെന്നും അജിത് പവാർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ, മുസ്ലിംകളുടെ നേതൃത്വത്തിൽ 14 മണ്ഡലങ്ങളിൽ ‘വോട്ടുജിഹാദ്’ നടന്നിട്ടുണ്ടെന്ന ഏകനാഥ് ഷിൻഡെ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ വിദ്വേഷ പരാമർശത്തിനു പിന്നാലെയാണ് അജിത്ത് പവാർ ഈ പ്രഖ്യാപനം നടത്തിയത്.
‘എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഛത്രപതി ഷാഹു മഹാരാജ്, മഹാത്മ ജ്യോതിറാവു ഫുലെ, ബി.ആർ.അംബേദ്കർ എന്നിവരെയെല്ലാം പിന്തുടരുകയും ചെയ്യുന്നു. പ്രത്യേക സമുദായങ്ങളെ മാത്രം ലക്ഷ്യംവച്ച് ചിലർ നടത്തുന്ന പ്രതികരണം സങ്കടകരമാണ്’– അജിത് പവാർ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപ് ‘ലാഡ്കി ബഹിൻ’ പദ്ധതിയുടെ ഒക്ടോബർ, നവംബർ മാസങ്ങളിലെ 3,000 രൂപ അർഹരായവർക്കു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കേന്ദ്രമന്ത്രി അമിത് ഷായുമായി അജിത് പവാറിന്റെ രണ്ടാമത്തെ കൂടിക്കാഴ്ചയും നടന്നു.