അഞ്ചുവയസുകാരിയോട് മോശമായി പെരുമാറി; പത്താംക്ലാസുകാരൻ പിടിയിൽ

ഭോപ്പാൽ: യുകെജി വിദ്യാർത്ഥിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിൽ പത്താംക്ലാസുകാരൻ പിടിയിൽ. ആൺകുട്ടിക്കെതിരെ ക്രിമിനൽ നിയമത്തിലെ 65(2) (12 വയസിന് താഴെ പ്രായമുളള കുട്ടികളെ പീഡിപ്പിച്ചതിന്),75 എന്നിവയടക്കം പോക്സോ കേസുകൾ ചുമത്തിയിട്ടുണ്ട്. മദ്ധ്യപ്രദേശിലെ ര്തലം ജില്ലയിലാണ് സംഭവം.
അഞ്ചുവയസുകാരി അമ്മയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. ഈ മാസം 27നായിരുന്നു സംഭവം. കുട്ടി പഠിക്കുന്ന അതേ സ്‌കൂളിലെ വിദ്യാർത്ഥിയും വാച്ച്മാന്റെ മകനുമാണ് പ്രതി. സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ വാച്ച്മാന്റെ മുറിയിൽ വച്ച് ബാഡ് ടച്ച് ചെയ്തെന്ന് പെൺകുട്ടി പരാതി പറയുകയായിരുന്നു.
കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് രാകേഷ് ഖാഖ മാദ്ധ്യമങ്ങളെ അറിയിച്ചു. സ്‌കൂളിലെ ആദ്യത്തെ നിലയിൽ മാത്രമേ സിസിടിവി സംവിധാനങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവം പുറത്തുവന്നതോടെ പലരീതിയിലുളള വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ബിജെപി സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് പെൺകുട്ടികൾ സ്‌കൂളുകളിൽ സുരക്ഷിതരല്ലെന്ന് മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ ജിതു പട്വാരി പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം എക്സിൽ രൂക്ഷവിമർശനമം ഉയർത്തി. അഞ്ച് വയസുകാരിയുടെ ഈ അവസ്ഥ വല്ലാതെ തളർത്തുന്നു. നമ്മുടെ പെൺമക്കൾക്ക് ഇത്തരത്തിലുളള അവസ്ഥ സ്ഥിരം സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.