മേൽക്കൂരയുടെ തടികൾക്കിടെ മൈനയുടെ കാലുകള്‍ കുടുങ്ങി; ഒപ്പമുണ്ടായിരുന്ന മൈന ക്ഷേത്ര ജീവനക്കാരെ വിളിച്ചുവരുത്തി രക്ഷപ്പെടുത്തി

തിരുവനന്തപുരം: സഹജീവികളോടുള്ള സ്നേഹം മനുഷ്യനെക്കാളും മൃഗങ്ങൾക്കും പക്ഷികൾക്കും ആണെന്ന് പലപ്പോഴായി അവർ തെളിയിച്ചിട്ടുണ്ട്. ഉറുമ്പുകളുടെ ഒത്തൊരുമയും സഹായങ്ങളും നിങ്ങൾ കണ്ടിട്ടില്ലേ ? ഒപ്പമുള്ളവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ, എന്തുചെയ്തിട്ടാണെങ്കിലും അവരെ രക്ഷിക്കാൻ പക്ഷിമൃഗാദികൾ തയാറാകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ വൈറലായി മാറുന്നത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലായിരുന്നു മനുഷ്യര്‍ക്ക് പാഠമാകേണ്ട ഈ സഹജീവി സ്നേഹം കാണാനായത്. ക്ഷേത്രം മതിലകം ഓഫീസിൽ വ്യാഴാഴ്ച രാവിലെ പറന്നെത്തിയ ഒരു മൈന ചിലച്ചത് സഹജീവിയുടെ രക്ഷയ്ക്കായിട്ടാണ്. കിളിയുടെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധിച്ച് അതിനെ പിന്തുടർന്ന ജീവനക്കാർ കണ്ടത് സമീപത്തെ പൈതൃകമന്ദിരത്തിന്റെ മേൽക്കൂരയിലെ തടികൾക്കിടയിൽ കാൽ കുടുങ്ങിയ മറ്റൊരു മൈനയെ.
നിർത്താതെ പ്രത്യേക ശബ്ദത്തിൽ ചിലച്ച് ജീവനക്കാരുടെ ശ്രദ്ധ ആകർഷിച്ച മൈന പുറത്തേക്ക് പറന്നപ്പോൾ ക്ഷേത്ര ജീവനക്കാർ പിന്നാലെ പോകുകയായിരുന്നു. വടക്കേനടയിലെ ശ്രീപാദം കൊട്ടാരത്തിന് സമീപത്തെ പൈതൃകമന്ദിരത്തിന്റെ രണ്ടാംനിലയിലെ മേൽക്കൂരയുടെ തടികൾക്കിടയിലാണ് മൈനകളിലൊന്ന് കാൽ കുടുങ്ങി തലകീഴായിക്കിടന്നത്.
ക്ഷേത്രം മാനേജർ ബി ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് മൈനയെ രക്ഷിക്കാൻ ശ്രമിച്ചത്. കോണി ഉപയോഗിച്ച് ഓഫീസ് ജീവനക്കാരൻ വിനേഷ് മുകളിലേക്കു കയറി മൈനയെ രക്ഷിക്കുകയായിരുന്നു.