മോഹൻലാലിന്റെ സ്വന്തം അമ്മയായി മലയാളികൾ കണ്ട കവിയൂർ പൊന്നമ്മ; ആ അമ്മ-മകൻ കോംബോ ഇനിയില്ല

മലയാള സിനിമയുടെ അമ്മയെന്നാണ് എല്ലാവരും കവിയൂർ പൊന്നമ്മയെ വിശേഷിപ്പിക്കുന്നതെങ്കിലും മലയാളികൾ ഏറെ നെഞ്ചിലേറ്റിയത് മോഹൻലാലും കവിയൂർ പൊന്നമ്മയും തമ്മിലുള്ള അമ്മ-മകൻ കോമ്പോയാണ്. 79-ാം വയസിൽ കവിയൂർ പൊന്നമ്മ വിടവാങ്ങുമ്പോൾ ഏറെ നഷ്ടബോധം തോന്നുക ആ അമ്മ മകൻ ഒത്തുചേരൽ ഇനി വെള്ളിത്തിരയിൽ കാണാൻ സാധിക്കില്ല എന്നോർക്കുമ്പോളാണ്. ഭൂരിഭാഗം സിനിമകളിലും മോഹൻലാലിന്റെ അമ്മയായെത്തിയ കവിയൂർ പൊന്നമ്മയും മോഹൻലാലും തമ്മിൽ അത്രയേറെ ആത്മബന്ധം പ്രേക്ഷകർക്ക് തോന്നിയിട്ടുണ്ട്. തിലകനും മോഹൻലാലും കവിയൂർ പൊന്നമ്മയും ചേരുന്ന കോമ്പോയാണ് മലയാളികളുടെ കണ്ണുകളെ ഏറ്റവും കൂടുതൽ കരയിച്ചിട്ടുള്ളത്.
എവിടെ പോയാലും പൊന്നമ്മയോട് ആരാധകർ സ്ഥിരമായി ചോദിക്കാറുള്ളത് മകൻ ലാലിന്റെ വിശേഷങ്ങളാണ്. ചിലപ്പോഴൊക്കെ മകനെ കുറിച്ചുള്ള ചോദ്യങ്ങൾ വരുമ്പോൾ തനിക്ക് മകനില്ലല്ലോ പിന്നെ ആരെ കുറിച്ചാണ് ചോദിക്കുന്നതെന്ന് ചിന്തിച്ച് നിൽക്കേണ്ട സന്ദർഭം വരെ പൊന്നമ്മയ്ക്ക് വന്നിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ മോഹൻലാലുമായുള്ള സ്നേഹബന്ധത്തെ കുറിച്ച് പൊന്നമ്മ മനസ് തുറന്നിരുന്നു. ലാൽ തനിക്ക് മോനെപ്പോലെയാണ് എന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്. മോഹൻലാലിനെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിന് രണ്ട് അമ്മമാരാണ്. യഥാർത്ഥ ജീവിതത്തിലെ അമ്മയും സിനിമയിലെ അമ്മയായ കവിയൂർ പൊന്നമ്മയും. പൊന്നമ്മ ചേച്ചി അടുത്തുണ്ടെങ്കിൽ സ്വന്തം അമ്മ അടുത്തുള്ളതുപോലെ തോന്നുമെന്നാണ് മോഹൻലാലും പറയാറുള്ളത്.
ലാലിന് അമ്മമാരെ ആരാധകരായി ലഭിക്കാൻ ഒരു കാരണവും കവിയൂർ പൊന്നമ്മയുമൊത്തുള്ള സിനിമകളാണ്. മോഹൻലാലിനെ കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… നാട്ടിൻപ്പുറത്തെ സ്ത്രീകൾ എല്ലാം വിശ്വസിച്ചിരുന്നത് ഞാൻ മോഹൻലാലിന്റെ അമ്മയാണെന്നാണ്. ചിലർ ചോദിക്കും… മോനെ കൊണ്ടുവന്നില്ലേയെന്ന്. ആദ്യം ഒന്നും എനിക്ക് ഇവർ എന്താണ് ചോദിക്കുന്നതെന്ന് മനസിലാകുമായിരുന്നില്ല.
ഞാൻ പറയും… മോൻ വന്നില്ലാ…തിരക്കിലാണ് എന്നൊക്കെ. ലാലിന്റെ കുടുംബവുമായും എനിക്ക് നല്ല അടുപ്പമാണ്. ലാലിന്റെ അമ്മയുമായി അത്രക്കും അടുപ്പമാണ്. ഞാൻ ഇടയ്ക്കിടയ്ക്ക് ലാലിന്റെ അമ്മയെ കാണാനായി പോകാറുണ്ട്. അവർ സുഖമില്ലാതെ ഇരിക്കുകയാണ്. വീട്ടിൽ പോയാൽ എന്നെ വട്ടംചുറ്റി കെട്ടിപ്പിടിക്കും. ഇഷ്ടത്തിന്റെ മാക്സിമം അവർ കാണിക്കും.
എനിക്കും അവരെ ഇഷ്ടമാണ്. എന്തൊരു നല്ല സ്ത്രീയാണ്. എന്താണ് ഈ ഈശ്വരൻ ചെയ്യുന്നത് നല്ലവരെയൊക്കെ ഇട്ട് വിഷമിപ്പിക്കുന്നുവല്ലോയെന്ന് തോന്നും. ലാലിന്റെ അച്ഛനും എന്നോട് നല്ല അടുപ്പമായിരുന്നു. അവരോടാണ് ലാലിനെക്കാളും എനിക്ക് ഇഷ്ടമെന്ന് ചിലപ്പോൾ തോന്നും.
എന്റെ മോനായാണ് ഞാൻ ലാലിനെ കാണുന്നത്. എത്ര സിനിമകളിലാണ് അമ്മേ… അമ്മേ എന്ന് വിളിച്ചിരിക്കുന്നത്. കിരീടത്തിൽ ഒരു സീനിൽ ഡയലോഗ് പറയാൻ കഴിയാതെ ഞാൻ വിങ്ങിപ്പോയ ഒരു സീനുണ്ട്.
ലാൽ വീട്ടിൽ കയറി വരുമ്പോൾ തിലകൻ ചേട്ടൻ എനിക്ക് ഇവിടെ വേറെ മക്കളുണ്ട് ഇറങ്ങി പോടായെന്ന് പറയുന്നുണ്ട്. എന്നെ ഒന്ന് നോക്കി തിരിഞ്ഞ് നടക്കും. അപ്പോൾ പുറകെ ഓടി വന്നിട്ട് മോനെ നീ എങ്ങോട്ടാണ് പോകുന്നതെന്ന് പറഞ്ഞിട്ട് എന്തോ ചോദിക്കും. അപ്പോൾ ലാൽ പറയുന്ന ഒരു ഡയലോഗുണ്ട്. ജീവിതം എന്റെ കയ്യിൽ നിന്നും വിട്ടു പോകുന്നു അമ്മേയെന്ന് ഒരു ഡയലോഗ് പറയുന്നുണ്ട്. അത് കേട്ടപ്പോൾ എനിക്ക് ഒരുമാതിരി വിങ്ങലായി എന്നാണ് കവിയൂർ പൊന്നമ്മ മോഹൻലാലിനെ കുറിച്ച് ഒരിക്കൽ പറഞ്ഞത്.
കവിയൂർ പൊന്നമ്മ ലാലിന്റെ അമ്മ വേഷം ചെയ്യുന്നതാണ് തനിക്കും ഇഷ്ടമെന്ന് നടന്റെ യഥാർത്ഥ അമ്മ ശാന്തകുമാരിയും മുമ്പൊരിക്കൽ പറഞ്ഞിരുന്നു. മോഹൻലാലിന്റെ അമ്മയും വാർധക്യസഹജമായ അസുഖങ്ങൾ മൂലം കൊച്ചിയിൽ ചികിത്സയും മറ്റുമായി കഴിയുകയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് കവിയൂർ പൊന്നമ്മ അന്തരിച്ചത്.
എറണാകുളം ലിസി ആശുപത്രിയിലെ തീവ്രവരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. താരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് പ്രിയ അഭിനേത്രിക്ക് ആദരാഞ്ജലികൾ നേർന്ന് എത്തുന്നത്.