രാത്രിയും പകലും വ്യത്യാസമില്ലാതെ പറന്നു നടന്ന് വവ്വാലുകൾ; 30 വര്ഷങ്ങളായി പട്ടാമ്പിയിൽ ഇതാണ് അവസ്ഥ

പട്ടാമ്പി: വവ്വാലുകളെന്നാൽ പകൽ വിശ്രമിച്ച് രാത്രിയിൽ സഞ്ചരിക്കുന്നവരാണെന്നാണ് നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്. എന്നാൽ പാലക്കാട് പട്ടാമ്പിയിൽ അതല്ല സ്ഥിതി രാത്രിയെന്നോ പകലെന്നോയില്ലാതെ വവ്വാലുകൾ കറങ്ങി നടക്കുകയാണ് ഇവിടെ.
പട്ടാമ്പി ബസ് സ്റ്റാൻഡ് പരിസരത്തെ മരത്തിലാണ് വവ്വാലുകളുടെ വാസസ്ഥലം. ഒന്നും രണ്ടുമല്ല നൂറു കണക്കിന് വവ്വാലുകളുടെ കേന്ദ്രമാണ് ഈ വൃക്ഷം.ദിവസം കഴിയുംതോറും വവ്വാലുകളുടെ എണ്ണം പെരുകിവരുന്നത് നാട്ടുകാരിൽ ഭീതിയുണർത്തിയിരിക്കുകയാണ്. 30 വർഷമായി ഇങ്ങനെയാണെന്നാണ് നാട്ടുകാർ പറയുന്നത്.
നിപ്പ വൈറസ് അടക്കമുള്ള രോഗങ്ങൾ പടർന്ന സമയത്ത് ഇവിടെ നാട്ടുകാർ കടുത്ത ആശങ്കയിലായിരുന്നുവെന്നും നാട്ടുകാർ പ്രതികരിക്കുന്നു. ചൂട് കൂടുമ്പോൾ ഓടിച്ചെന്ന് ആ മരത്തണലിൽ വിശ്രമിക്കാമെന്ന തോന്നൽ വേണ്ട. പരിസരമാകെ വവ്വാൽ കാഷ്ഠത്തിൻറെ ദുർഗന്ധമാണ്.
വവ്വാലുകളെ തുരത്താൻ പൊടി കൈകൾ പലത് നോക്കിയിട്ടും രക്ഷയില്ലെന്ന് നാട്ടുകാർ പറയുന്നു.പരിസ്ഥിതി വാദികളുടെ എതിർപ്പിൽ മരത്തിന്റെ ചില്ലകൾ നീക്കാനുള്ള ശ്രമവും നടന്നില്ല. നഗരസഭയിലും വനംവകുപ്പിലും അറിയിച്ചതിനേ തുടർന്ന് ഇവിടെ വന്ന് പരിശോധിച്ചതല്ലാതെ പിന്നെ അനക്കമില്ല. പരാതിയുമായി മുഖ്യമന്ത്രിയേയും വനം മന്ത്രിയേയും കാണാനൊരുങ്ങുകയാണ് നാട്ടുകാർ.