തൃശ്ശൂര്‍ ഡിസിസി ആസ്ഥാനത്ത് കോൺഗ്രസുകാരുടെ കയ്യാങ്കളി; തമ്മിലടി കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ

തൃശ്ശൂര്‍: ഡിസിസി ആസ്ഥാനത്ത് കോൺഗ്രസുകാരുടെ കയ്യാങ്കളി. കെ മുരളീധരൻ അനുകൂലികളും ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂര്‍ അനുകൂലികളും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്ന് വൈകിട്ട് തൃശൂർ ഡിസിസി ഓഫീസിൽ വച്ചാണ് സംഭവം.
ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് മർദിച്ചതിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ.
ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയിൽ സജീവൻ കുര്യച്ചിറ പ്രതിഷേധിക്കുന്നത് അറിഞ്ഞാണ് കോൺഗ്രസ് പ്രവര്‍ത്തകരായ കെ മുരളീധരൻ അനുകൂലികൾ സംഘടിച്ചെത്തിയത്. തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്.
ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. തൃശ്ശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഉയര്‍ന്നത്.