ഡാലസ്: നിലവിലെ ചാമ്പ്യൻമാരായ അർജന്റീന 2026 ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടമായ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത ഉറപ്പിച്ചു. ടെക്സസിലെ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെ മത്സരത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് (2-0) പരാജയപ്പെടുത്തിയാണ് ലയണൽ സ്കലോണിയുടെ ടീം അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.

എന്നാൽ ഈ വിജയം അർജന്റീനയ്ക്ക് സാധാരണൊരു ജയമല്ല. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കിയാണ് നായകൻ ലിയോണൽ മെസി ടീമിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഇരട്ട ഗോൾ നേടിയ മെസി തന്റെ ലോകകപ്പ് ഗോൾ നേട്ടം 18 ആക്കി ഉയർത്തി. ഇതോടെ ജർമ്മൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകളുടെ റെക്കോർഡ് മെസി മറികടന്നു.
മത്സരത്തിന്റെ തുടക്കം അർജന്റീനയ്ക്ക് അത്ര അനുകൂലമായിരുന്നില്ല. എട്ടാം മിനിറ്റിൽ ലൗതാരോ മാർട്ടിനസിനെ ബോക്സിൽ വീഴ്ത്തിയതിന് വാർ പരിശോധനയ്ക്ക് ശേഷം ലഭിച്ച പെനാൽറ്റി മെസിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയതോടെ ഡാളസ് സ്റ്റേഡിയത്തിൽ നിശ്ശബ്ദത പടർന്നു.
എന്നാൽ പെനാൽറ്റി നഷ്ടത്തിന്റെ നിരാശ അധികനേരം നീണ്ടില്ല. 38-ാം മിനിറ്റിൽ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ ഓസ്ട്രിയൻ പ്രതിരോധത്തെ മറികടന്ന് മെസി ആദ്യ ഗോൾ നേടി. ഈ ഗോളോടെയാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനെന്ന റെക്കോർഡ് അർജന്റീന നായകനെ തേടിയെത്തിയത്.
ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി കളം വിട്ട അർജന്റീനയ്ക്ക് രണ്ടാം പകുതിയിൽ കടുത്ത വെല്ലുവിളിയാണ് ഓസ്ട്രിയ ഉയർത്തിയത്. റാൽഫ് റാഗ്നിക്കിന്റെ ടീം സമനിലക്കായി ആക്രമണം ശക്തമാക്കിയപ്പോൾ, മാഴ്സൽ സബിറ്റ്സറുടെ അടക്കമുള്ള ശ്രമങ്ങൾ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് മികച്ച സേവുകളിലൂടെ തടഞ്ഞു.
മത്സരം അവസാന നിമിഷങ്ങളിലേക്ക് കടന്നപ്പോൾ സമനില ഗോളിനായി ഓസ്ട്രിയൻ താരങ്ങൾ മുഴുവൻ മുന്നോട്ട് കയറി. എന്നാൽ ഇൻജുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ അർജന്റീനയുടെ കൗണ്ടർ അറ്റാക്ക് നിർണായകമായി. ജൂലിയൻ അൽവാരസിന് ലഭിച്ച അവസരം നഷ്ടമായെങ്കിലും, റീബൗണ്ടായി ലഭിച്ച പന്ത് മെസി അനായാസം വലയിലെത്തിച്ച് തന്റെ രണ്ടാം ഗോളും ടീമിന്റെ വിജയവും ഉറപ്പിച്ചു.
ഈ ലോകകപ്പിൽ ഇതിനോടകം അഞ്ച് ഗോളുകൾ നേടിയ മെസി, തുടർച്ചയായ രണ്ടാം ജയത്തോടെ അർജന്റീനയെ നോക്കൗട്ടിലെത്തിക്കുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തിൽ ഡീഗോ മറഡോണ തന്റെ പ്രശസ്തമായ രണ്ട് ഗോളുകൾ നേടിയ ജൂൺ 22-ന്റെ 40-ാം വാർഷിക ദിനത്തിൽ തന്നെയാണ് മെസി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയതെന്നത് അർജന്റീന ആരാധകർക്ക് ഇരട്ടി മധുരമായി.
നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുന്ന അർജന്റീനയ്ക്ക് ഇപ്പോൾ ഏറ്റവും വലിയ കരുത്ത് മെസിയുടെ അതുല്യ ഫോമാണ്. ലോകകപ്പ് കിരീടം നിലനിർത്താനുള്ള സ്വപ്നവുമായി ഇറങ്ങിയ അർജന്റീന, അവരുടെ നായകന്റെ റെക്കോർഡ് പ്രകടനത്തിന്റെ ചിറകിലേറി അടുത്ത ഘട്ടത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.
