തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ആരംഭിക്കുന്നതിന് മുൻപേ സാമ്പത്തിക പ്രതിസന്ധി ഉയർന്നു. പദ്ധതിക്കായി മുൻകൂർ തുക അനുവദിക്കില്ലെന്ന സർക്കാർ നിലപാടാണ് കെഎസ്ആർടിസിയുമായി അഭിപ്രായവ്യത്യാസത്തിന് വഴിവെച്ചിരിക്കുന്നത്.

പദ്ധതി വിജയകരമായി നടപ്പാക്കാൻ മുൻകൂർ ധനസഹായം അനിവാര്യമാണെന്ന് കെഎസ്ആർടിസി സർക്കാരിനെ അറിയിച്ചു. അല്ലാത്തപക്ഷം കോർപ്പറേഷന്റെ വരുമാനത്തെയും ഇന്ധന സബ്സിഡി സംവിധാനത്തെയും ഇത് ബാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ സ്ത്രീകൾക്ക് നൽകുന്ന സീറോ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് ഓരോ മാസാവസാനവും ചെലവായ തുക കെഎസ്ആർടിസിക്ക് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഈ രീതി സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് കെഎസ്ആർടിസിയുടെ ആശങ്ക.
45 ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയിൽ ഇന്ധന കമ്പനികൾ കെഎസ്ആർടിസിക്ക് പ്രത്യേക ഇളവോടെ ഇന്ധനം നൽകുന്നുണ്ട്. പ്രിയദർശിനി പദ്ധതി മൂലം വരുമാന നഷ്ടം വർധിച്ചാൽ ഈ ആനുകൂല്യങ്ങൾ തുടരുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
മുൻകൂർ തുക അനുവദിക്കുകയോ അല്ലെങ്കിൽ ദിവസേനയുള്ള ചെലവ് കണക്കാക്കി സർക്കാർ തുക നൽകുകയോ വേണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. വിഷയത്തിൽ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും കൂടുതൽ ചർച്ചകൾ നടക്കുമെന്നും സൂചനയുണ്ട്.
അതേസമയം, ജൂൺ 15 മുതൽ നടപ്പിലാകുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും. പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്ന ബസുകളിൽ പ്രത്യേക ‘പ്രിയദർശിനി’ സ്റ്റിക്കർ പതിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായാണ് സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നത്.
