തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് ഇഡി സമൻസ് അയച്ചു. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് സിഎംആർഎല്ലിലെ എട്ട് ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ എന്നിവർക്കു പുറമെ മറ്റ് ജീവനക്കാർക്കും സമൻസ് അയച്ചിട്ടുണ്ട്.
ശശിധരൻ കർത്തയുടെ ഭാര്യയും മകനുമടക്കമുള്ള കുടുംബാംഗങ്ങൾക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. വിവിധ കമ്പനികളുടെ ഡയറക്ടർമാരാണ് ഇവരെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു.
ടി. വീണയുടെ സ്ഥാപനവും സിഎംആർഎല്ലും തമ്മിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ഇഡിക്ക് കൈമാറാൻ കഴിഞ്ഞ ദിവസമാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് ഇഡിയുടെ പുതിയ നടപടി.
എസ്എഫ്ഐഒ കസ്റ്റഡിയിലുള്ള 134 രേഖകൾ പത്ത് ദിവസത്തിനകം ഇഡിക്ക് കൈമാറണമെന്നാണ് കോടതിയുടെ നിർദേശം. രേഖകൾ കൈമാറുന്നതിനെതിരായ സിഎംആർഎല്ലിന്റെ എതിർപ്പ് കോടതി തള്ളുകയും ചെയ്തു.
