വന്ദേഭാരതിലെ ഭക്ഷണത്തെ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണവുമായി താരതമ്യം ചെയ്ത ട്രാവൽ ഇൻഫ്ലുവൻസറിന് രൂക്ഷ വിമർശനം

 വന്ദേഭാരതിലെ ഭക്ഷണത്തെ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണവുമായി താരതമ്യം ചെയ്ത ട്രാവൽ ഇൻഫ്ലുവൻസറിന് രൂക്ഷ വിമർശനം

ജനപ്രീയ ട്രെയിനായ വന്ദേഭാരതിനുള്ളിലെ ഭക്ഷണം മികച്ച ഗുണനിലവാരമുള്ളതാണെന്ന് ഐആർസിടിസി അവകാശപ്പെടുന്നു. എന്നാൽ ഈ ഭക്ഷണത്തെക്കുറിച്ച് പരാതികളും ഉയർന്നിരുന്നു. ഇപ്പോഴതാ, വന്ദേ ഭാരതിൽ നൽകുന്ന ഭക്ഷണത്തെ പ്രശംസിച്ചതിന് ഒരു യൂ ട്യൂബറിന് സോഷ്യൽ മീഡിയയിൽ കനത്ത ട്രോൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. വന്ദേ ഭാരതിൽ നൽകുന്ന ഭക്ഷണത്തെ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണവുമായി താരതമ്യം ചെയ്ത ശശാങ്ക് ഗുപ്‍തയ്ക്കാണ് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്നത്.

വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ ഭക്ഷണത്തെ പുകഴ്ത്തി ശശാങ്ക് ഗുപ്ത അടുത്തിടെ എക്‌സിലാണ് പോസ്റ്റിട്ടത്. ട്രെയിൻ നമ്പർ 20981 ഉദയ്പൂർ-ആഗ്ര വന്ദേ ഭാരത് എക്‌സ്പ്രസിലാണ് താൻ യാത്ര ചെയ്തതെന്നും ഈ ട്രെയിനിലെ ഭക്ഷണം രുചിയിൽ ഫൈവ് സ്റ്റാർ ഹോട്ടലിനേക്കാൾ കുറവല്ലെന്നും അദ്ദേഹം എഴുതി. ഈ പോസ്റ്റിന് ശേഷം ഗുപ്തയെ സോഷ്യൽ മീഡിയ ട്രോളാൻ തുടങ്ങി. അത്തരം ഫീഡ്‌ബാക്ക് നൽകാൻ അദ്ദേഹത്തിന് പണം വാങ്ങിയെന്ന് ആരോപിച്ച് നിരവധി ആളുകൾ അദ്ദേഹത്തിൻ്റെ അവലോകനത്തെ ചോദ്യം ചെയ്തു. ഇത് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണമാണെങ്കിൽ താൻ ഷാരൂഖ് ഖാൻ ആണെന്ന് ഒരു ഉപയോക്താവ് എഴുതി. ഫൈവ് സ്റ്റാർ ഹോട്ടലിൽ പോകാതെ, ഭക്ഷണം ഫൈവ് സ്റ്റാർ ഹോട്ടലിൽ കുറവല്ലെന്ന് എങ്ങനെ തെളിയിക്കാൻ കഴിയുമെന്ന് മറ്റൊരാൾ ചോദിച്ചു.

ഈ വിമർശനങ്ങൾക്ക് ശേഷം, ഗുപ്ത ഈ വിഷയത്തിൽ വ്യക്തമാക്കി, തൻ്റെ അഭിപ്രായം പൂർണ്ണമായും തൻ്റെ വ്യക്തിപരമായ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഒരു രാഷ്ട്രീയ അജണ്ടയുമായും ബന്ധമില്ലെന്നും പറഞ്ഞു. “ഞാൻ വന്ദേ ഭാരത് ഭക്ഷണത്തെക്കുറിച്ച് നടത്തിയ അവലോകനം പൂർണ്ണമായും എൻ്റെ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ഒരു രാഷ്ട്രീയ അജണ്ടയുമായും യാതൊരു ബന്ധവുമില്ല. സംതൃപ്തനായ ഒരു ഉപഭോക്താവ് എന്ന നിലയിൽ ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു.” ഗുപ്ത തൻ്റെ പോസ്റ്റിൽ വ്യക്തമാക്കി.

ഈ ട്രാവൽ ഇൻഫ്ലുവെൻസർ വിമർശകരോട് ഇങ്ങനെ അഭ്യർത്ഥിച്ചു, “എൻ്റെ സമീപകാല അവലോകനം ചർച്ച ചെയ്യപ്പെടുകയാണെന്ന് ഞാൻ മനസ്സിലാക്കുന്നു, എന്നാൽ ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകാൻ ആഗ്രഹിക്കുന്നു. ഇത് ഫൈവ്-സ്റ്റാർ ആയിരിക്കണമെന്നില്ല. എന്നാൽ സാധാരണ ട്രെയിൻ ഭക്ഷണത്തേക്കാൾ മികച്ചതാണെന്നും ഉയർന്ന നിലവാരമുണ്ടെന്നും ഞാൻ കണ്ടെത്തി, എൻ്റെ കാഴ്ചക്കാർക്ക് സത്യസന്ധവും കൃത്യവുമായ ഫീഡ്‌ബാക്ക് നൽകുക എന്നതാണ് എന്‍റെ ലക്ഷ്യം.” ബാഹ്യമായ ഒരു സമ്മർദ്ദവും തനിക്കില്ലെന്നും പോസിറ്റീവോയി സമീപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *