
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ പോസ്റ്റൽ ബാലറ്റുകളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്ക് പുറത്തുവിടാത്തതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻക്കെതിരെ വിമർശനം ശക്തമാകുന്നു. ആകെ പോസ്റ്റൽ ബാലറ്റുകളുടെ കണക്ക് മാത്രമാണ് കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്.
മണ്ഡലാടിസ്ഥാനത്തിലുള്ള വിവരങ്ങൾ ഇൻഡക്സ് കാർഡിൽ ലഭ്യമാകുമെന്നാണ് കമ്മീഷന്റെ വിശദീകരണം. എന്നാൽ ഇൻഡക്സ് കാർഡ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്കുശേഷമാണ് പ്രസിദ്ധീകരിക്കുക.
അതേസമയം, പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ അവസരം ലഭിക്കാത്തതിനെതിരെ കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനുള്ള അവസരം ആരാണ് ഉറപ്പാക്കേണ്ടതെന്ന് കോടതി ചോദിച്ചു.
20,000ത്തിലധികം പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമായെന്ന പരാതിയാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയത്.
