മൂന്ന് ദിവസത്തിനപ്പുറം നടക്കാനിരുന്ന തൃശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിനായുള്ള പടക്കങ്ങൾ നിർമ്മിക്കുന്ന തിരക്കിലായിരുന്നു സതീശൻ്റെ വെടിക്കെട്ട് പുര. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിപ്പുരയിൽ ഉച്ചഭക്ഷണത്തിന് ശേഷം 40ഓളം തൊഴിലാളികൾ ഉണ്ടായിരിക്കെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. കടുത്ത വേനൽ ചൂടിനെ തുടർന്ന് പുറത്തു ഉണക്കാനിട്ടിരുന്ന പടക്ക തിരികൾക്ക് തീപിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് രക്ഷപ്പെട്ട തൊഴിലാളിയായ വിൽസൺ വ്യക്തമാക്കിയത്.

“എല്ലാവരും മലയാളികളാണ്. പുറത്തുനിന്ന് ആരുമില്ല. നിയമവിരുദ്ധമായ രാസവസ്തുക്കൾ ഒന്നും ഉപയോഗിച്ചിട്ടില്ല. അത്യധികം ചൂട് കാരണം ഉണക്കാനിട്ട തിരികളിൽ തീപിടിച്ചിരിക്കാം. തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങളാണ് കത്തിപ്പോയത്. ഒന്നും ശേഷിച്ചിട്ടില്ല,” എന്ന് വിൽസൺ പറഞ്ഞു.
“സമയം രണ്ടരയ്ക്ക് ശേഷമായിരുന്നു. ചൂട് വളരെ കൂടുതലായിരുന്നു. ആദ്യം കത്തിയത് വെയിലത്ത് ഉണക്കിയിരുന്ന തിരികളാണ്. നിമിഷങ്ങൾക്കുള്ളിൽ മൂന്ന് പടക്കപ്പുരകൾ കത്തി. പിന്നാലെ ഞാൻ ഓടി രക്ഷപ്പെടുകയായിരുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് വലിയ നാശനഷ്ടമാണ് ഉണ്ടായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
