‘ട്രീ ഓഫ് ടെനറി’; ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മരം ആയി റാൻഫർളി

ഹരിതാഭയും പച്ചപ്പും കൊണ്ട് നിറഞ്ഞതാണ് നമ്മുടെ നാട്. എവിടെ നോക്കിയാലും ഒരുകൂട്ടം മരങ്ങളെ കാണാൻ സാധിക്കും. എന്നാൽ ന്യൂസീലൻഡിന്‌റെ നിയന്ത്രണത്തിലുള്ള കാംബെൽ ദ്വീപിൽ ‘റാൻഫർളി’ എന്നൊരു മരമുണ്ട്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മരം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ മരത്തിന് കൂട്ടായി അടുത്തൊന്നും ഓട്ടമരങ്ങൾ പോലുമില്ല.
ഈ മരത്തിന്റെ അടുത്ത അയൽമരം 222 കിലോമീറ്റർ അകലെ ന്യൂസീലൻഡിലെ ഓക്‌ലൻഡ് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. സിറ്റ്ക സ്പ്രൂസ് എന്നയിനത്തിൽപെട്ടതാണ് ഈ മരം. പിഷ്യ സിച്ചെൻസിസ് എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. റാൻഫർളി മരമെന്നാണ് ഈ മരം തദ്ദേശീയമായി അറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ന്യൂസീലൻഡിന്റെ ഗവർണർ ആയിരുന്ന റാൻഫർളി പ്രഭുവാണ് ഈ മരം സ്ഥാപിച്ചത്. അങ്ങനെയാണ് ഈ പേര് ലഭിച്ചത്.
തെക്കൻ സമുദ്രത്തിലെ കാർബൺ ബഹിർഗമനത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകാനാകുമെന്നതിനാൽ ഈ മരം പരിസ്ഥിതി ശാസ്ത്രജ്ഞർക്കും വലിയ താൽപര്യമുള്ള കാര്യമാണ്. ലോകത്തെ കാർബൺ ബഹിർഗമനത്തിന്റെ 10 ശതമാനം തെക്കൻ സമുദ്രം ആഗിരണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിനുള്ള സൂചകമായി ഈ മരം സ്ഥിതി ചെയ്യുന്നു.
ഈ മരത്തിനു മുൻപ് ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട മരം ടെനറിയിലെ മരം എന്ന വൃക്ഷമായിരുന്നു. ട്രീ ഓഫ് ടെനറി എന്ന് ഇത് അറിയപ്പെട്ടു. ആഫ്രിക്കൻ രാജ്യമായ നൈജറിൽ സ്ഥിതി ചെയ്യുന്ന സഹാറ മരുഭൂമിയുടെ ഭാഗത്താണ് ഇതു സ്ഥിതി ചെയ്തത്. സഞ്ചാരികൾ ഈ മരത്തെ ഒരു വഴികാട്ടിയായും ലാൻഡ്മാർക്കായുമൊക്കെ ഉപയോഗിച്ചിരുന്നു. മേഖലയുടെ ഭൂപടത്തിലൊക്കെ ഈ മരം സ്ഥിതി ചെയ്യുന്ന മേഖല അടയാളപ്പെടുത്തിയിരുന്നു.
1973ൽ മദ്യപിച്ച് വണ്ടിയോടിച്ച ഒരു ട്രക്ക് ഡ്രൈവർ ഈ മരത്തെ ഇടിച്ചുനശിപ്പിച്ചു. പിന്നീട് ഈ മരത്തിന്റെ അവശേഷിപ്പുകൾ നൈജർ ദേശീയ മ്യൂസിയത്തിലേക്ക് മാറ്റി. ഇന്നും ഇത് മ്യൂസിയത്തിലുണ്ട്.